വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് അത്താഴവിരുന്നിനിടെ വെടിവെപ്പുണ്ടായതിനുപിന്നാലെ ചോദ്യങ്ങൾ ചോദിച്ച സി.ബി.എസ് റിപ്പോർട്ടറോട് കുപിതനായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വെടിവെപ്പ് കേസിലെ പ്രതിയായ കോൾ തോമസ് അലൻ തയ്യാറാക്കിയ മാനിഫെസ്റ്റോയിലെ ചില ഭാഗങ്ങൾ റിപ്പോർട്ടർ വായിക്കുകയും ചോദ്യം ഉന്നയിക്കുകയും ചെയ്തതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. “ഒരു പീഡകനും ബലാത്സംഗം ചെയ്തവനും രാജ്യദ്രോഹിയുമായ ഒരാളുടെ കുറ്റകൃത്യങ്ങൾ എന്റെ കൈകളിൽ പുരളാൻ അനുവദിക്കില്ല” എന്ന അലന്റെ മാനിഫെസ്റ്റോയിലെ വരികൾ നോറ ഒ ഡോണൽ വായിച്ചതാണ് ട്രംപിനെ ചൊടിപ്പിച്ചത്.
ഈ വരികൾ റിപ്പോർട്ടർ വായിക്കുമെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്നും മാധ്യമപ്രവർത്തകർ മോശം ആളുകളാണെന്നും ട്രംപ് പ്രതികരിച്ചു. ‘ഞാനാരെയും ബലാത്സംഗം ചെയ്തിട്ടില്ല. പീഡകനുമല്ല. മാനിഫെസ്റ്റോ തയ്യാറാക്കിയ വ്യക്തി ഒരു മാനസികരോഗിയാണ്. അങ്ങനെ ഒരാളുടെ വാക്കുകൾ ഏറ്റുവായിക്കുന്നതിൽ റിപ്പോർട്ടർ ലജ്ജിക്കണ’മെന്നും ട്രംപ് കൂട്ടിച്ചേർത്തു.
’60 മിനിറ്റ്സ്’ എന്ന ടെലിവിഷൻ പരിപാടിയിൽ നോറ ഒ ഡോണലുമായി സംസാരിക്കവെയാണ് ട്രംപ് പ്രകോപിതനായത്. മാനിഫെസ്റ്റോയിലെ വരികൾ ഉദ്ധരിച്ച റിപ്പോർട്ടറെ ട്രംപ് രൂക്ഷമായി വിമർശിച്ചു. എപ്സ്റ്റൈൻ ഫയലുകളുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് തന്റെ പ്രവൃത്തിക്ക് പിന്നിലെ പ്രേരണയെന്ന് മാനിഫെസ്റ്റോയിൽ അലൻ ആരോപിച്ചിരുന്നു.



