കാഞ്ഞിരപ്പള്ളി വഞ്ചിമല ചാമക്കാലായില്‍ അനന്തു അജി കഴിഞ്ഞ ദിവസമാണ് ജീവനൊടുക്കിയത്. തന്നെ കുട്ടിക്കാലത്ത് പീഡനത്തിനിരയാക്കിയ ആളുടെ പേര് സഹിതം വെളിപ്പെടുത്തുന്ന മൊ‍ഴിയാണ് യുവാവിന്‍റെ ഇൻസ്റ്റഗ്രാം പേജില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്.

ഒരിക്കലും ആർഎസ്‌എസുകാരുമായി ഇടപെഴകരുതെന്നും സോ-കോള്‍ഡ് സംഘികള്‍ ആയ അവർ പീഡകരാണെന്നും വീഡിയോ മരണമൊ‍ഴിയിലും പറയുന്നുണ്ട്. അവരുടെ ഐടിസി ക്യാമ്ബുകളിലും ഒടിസി ക്യാമ്ബുകളിലും വെച്ച്‌ താൻ മാനസികമായും, ശാരീരികമായും, ലൈംഗികമായും പീഡനം അനുഭവിച്ചിട്ടുണ്ടെന്നും വീഡിയോയില്‍ വെളിപ്പെടുത്തുന്നുണ്ട്.

അവർ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നുണ്ടെന്നും, പലരും അത് തുറന്നു പറയാത്തതാണെന്നും യുവാവ് പറയുന്നു. ഇൻസ്റ്റഗ്രാമില്‍ ഷെഡ്യൂള്‍ ചെയ്ത് വച്ച വീഡിയോയാണ് അപ്ലോഡ് ആയതെന്നാണ് കരുതുന്നത്.
ചെറുപ്രായത്തിലേ വീടിനടുത്തുള്ള ഒരാള്‍ തന്നെ തുടർച്ചയായി ലൈംഗികമായി പീഡിപ്പിക്കുന്നുണ്ടായിരുന്നു എന്നും വീഡിയോയില്‍ വെളിപ്പെടുത്തലുണ്ട്.

നിരന്തര പീഡനത്തെ തുടർന്ന് ഒസിഡി രോഗിയായെന്നും, ഒസിഡിക്കായി തെറാപ്പിയും, കഴിഞ്ഞ ആറു മാസമായി ആന്റി ഡിപ്രസന്റ്സ് അടക്കം മൊത്തം ഏഴു കൂട്ടം ഗുളികകള്‍ താൻ ക‍ഴിക്കുന്നുണ്ടെന്നും വീഡിയോയില്‍ പറയുന്നുണ്ട്. തന്നെ അബ്യൂസ് ചെയ്ത ആള്‍ വിവാഹം കഴിച്ച്‌ സുഖമായി ജീവിക്കുകയാണെന്നും യുവാവ് പറയുന്നുണ്ട്.