റിപ്ലിംഗ് സഹസ്ഥാപകനായ പ്രസന്ന ശങ്കറിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഭാര്യ ദിവ്യ. പ്രസവശേഷം തന്നോട് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചുവെന്നും, ഓപ്പൺ റിലേഷൻഷിപ്പിന് സമ്മതിക്കാൻ നിർബന്ധിച്ചുവെന്നും വീട്ടിൽ ഒളി ക്യാമറകൾ സ്ഥാപിച്ച് തന്നെ നിരീക്ഷിക്കാൻ ശ്രമിച്ചെന്നും ദി സാൻ ഫ്രാൻസിസ്കോ സ്റ്റാൻഡേർഡിന് നൽകിയ അഭിമുഖത്തിൽ ദിവ്യ ആരോപിച്ചു.
ലൈംഗിക തൊഴിലാളികളുമായി ബന്ധം സ്ഥാപിക്കാൻ തന്നെയും മകനെയും ഒന്നിലധികം രാജ്യങ്ങളിലേക്ക് അനാവശ്യമായി പറഞ്ഞയച്ചു. നികുതി വെട്ടിക്കാനും അന്താരാഷ്ട്ര നിയമങ്ങൾ കൃത്രിമമായി കൈകാര്യം ചെയ്യാനും ന്യായമായ ഒത്തുതീർപ്പ് ഒഴിവാക്കാനുമാണ് തനിക്കെതിരെ ആരോപണമുന്നയിച്ചതെന്നും അവർ പറഞ്ഞു.
1.3 ബില്യൺ ഡോളർ ആസ്തിയുള്ള ടെക് കോടീശ്വരനായ പ്രസന്ന ശങ്കർ കഴിഞ്ഞ മാസം എക്സിലാണ് സ്ക്രീൻഷോട്ടുകൾ പുറത്തുവിട്ട് ഭാര്യക്കെതിരെ ആരോപണമുന്നയിച്ചത്. അനൂപ് കുട്ടിശങ്കരൻ എന്ന വ്യക്തിയുമായി ദിവ്യക്ക് പ്രണയമുണ്ടെന്ന് ആരോപിച്ചായിരുന്നു സ്ക്രീൻ ഷോട്ടുകൾ പുറത്തുവിട്ടത്.
ഞാനും എന്റെ ഭാര്യ ദിവ്യയും വിവാഹിതരായി 10 വർഷമായി. അവൾക്ക് ഒരു അവിഹിത ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഞങ്ങളുടെ ബന്ധം തകർന്നുവെന്നും ഇയാൾ കുറിച്ചു. അനൂപിന്റെ ഭാര്യയാണ് സ്ക്രീൻഷോട്ടുകൾ തനിക്ക് അയച്ചതെന്നും ഇയാൾ അവകാശപ്പെട്ടു. എന്നാൽ അനൂപുമായി വൈകാരിക സംഭാഷണങ്ങൾ നടന്നിട്ടുണ്ടാകാമെങ്കിലും മറ്റ് ബന്ധമൊന്നും ഉണ്ടായിരുന്നില്ലെന്ന് അഭിഭാഷകനും പറഞ്ഞു.
തിരുച്ചിറപ്പള്ളിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻഐടി)യിലെ വിദ്യാർത്ഥികളായിരിക്കെയാണ് ഇരുവരും പരിചയത്തിലായി 10 വർഷം മുമ്പ് വിവാഹിതരായത്. യുഎസിലാണ് ദിവ്യ വിവാഹ മോചന ഹർജി നൽകിയത്.



