ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട് ലിയോ പതിനാലാമൻ മാർപ്പാപ്പയുമായുള്ള വാഗ്വാദം മുറുകുന്നതിനിടെ, കത്തോലിക്കാ സന്നദ്ധ സംഘടനകൾക്ക് നൽകിവന്നിരുന്ന ദശലക്ഷക്കണക്കിന് ഡോളറിന്റെ ധനസഹായം ട്രംപ് ഭരണകൂടം നിർത്തലാക്കി.
മയാമിയിലെ കാത്തലിക് ചാരിറ്റീസിന് നൽകിവന്ന 11 ദശലക്ഷം ഡോളറിന്റെ (ഏകദേശം 92 കോടി രൂപ) കരാറാണ് റദ്ദാക്കിയത്. അഭയാർത്ഥി കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടായതിനാലാണ് നടപടിയെന്ന് ഔദ്യോഗിക വിശദീകരണമെങ്കിലും, മാർപ്പാപ്പയും ട്രംപും തമ്മിലുള്ള പരസ്യമായ പോരാണ് ഇതിന് പിന്നിലെന്ന് കരുതപ്പെടുന്നു.
ഫണ്ട് നിലച്ചതോടെ 60 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന ഈ ചാരിറ്റി സ്ഥാപനം ഏതാനും മാസങ്ങൾക്കുള്ളിൽ പൂട്ടേണ്ടി വരുമെന്ന് സഭാനേതാക്കൾ ആശങ്കപ്പെടുന്നു. സമാധാനത്തിന് ആഹ്വാനം ചെയ്ത മാർപ്പാപ്പയെ ‘കുറ്റകൃത്യങ്ങളോട് മൃദുസമീപനം സ്വീകരിക്കുന്നവൻ’ എന്ന് ട്രംപ് വിമർശിച്ചിരുന്നു. ലോകം ‘ഏകാധിപതികളാൽ’ നശിക്കുകയാണെന്നായിരുന്നു മാർപ്പാപ്പയുടെ മറുപടി.



