ഫ്ളോറിഡ: ഇപ്പോള്‍ നിര്‍മിതബുദ്ധി കടന്നുചെല്ലാത്ത മേഖലകള്‍ വിരളമാണ്. എ.ഐ യാത്രാവിമാനങ്ങള്‍ പറത്താനുള്ള പദ്ധതികള്‍ ഉടന്‍ തുടക്കം കുറിക്കുമെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. എയ്റോസ്പേസ് വമ്പന്‍മാരായ എമ്പ്രാറാണ് ഈ ആശയം മുന്നോട്ടുവെച്ചിട്ടുള്ളത്. ഫ്ളോറിഡയിലെ ഒര്‍ലാന്‍ഡയോയില്‍ വെച്ച് നടന്ന നാഷണല്‍ ബിസിനസ് ഏവിയേഷന്‍ അസോസിയേഷന്‍ ചടങ്ങില്‍വെച്ചാണ് ഈ ആശയം അവതരിപ്പിച്ചത്.

നിര്‍മിതബുദ്ധി ഉപയോഗിച്ചുള്ള ഏറ്റവും വിപ്ലവാത്മകമായ നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. അതിശയിപ്പിക്കുന്ന ഫീച്ചറുകളാണ് പൈലറ്റില്ലാത്ത ഈ എ.ഐ വിമാനത്തിലുണ്ടാവുക. സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം മൂന്ന് സോണുകള്‍ വിമാനത്തിനകത്തുണ്ടാകും. ഒന്നില്‍ വിശ്രമിക്കാനുള്ള സൗകര്യമുണ്ടാകും. യാത്രക്കാര്‍ക്ക് വിമാനത്തിന് മുന്നില്‍ ഇരിക്കാം. ടച്ച് സ്‌ക്രീനുകളുള്ള ജനാലകളും വിമാനത്തിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

പൂര്‍ണമായും സ്വയംപ്രവര്‍ത്തിക്കുന്ന വിമാനം ആയിരിക്കും ഇത്. ഇതു വഴി കോക്പിറ്റിന്റെ ആവശ്യം ഇല്ലാതാവുകയും ഫോര്‍വാര്‍ഡ് ലോഞ്ച് പോലെയുള്ള പുതിയ കാബിന്‍ സംവിധാനങ്ങള്‍ കൊണ്ട് വരികയും ചെയ്യുമെന്ന് എമ്പ്രാര്‍ അധികൃതര്‍ എയ്റോടൈമിനോട് പ്രതികരിച്ചു. സുസ്ഥിരത വിമാനത്തിന്റെ ഡി.എന്‍.എ.യിലുണ്ടാകും. ഇലക്ട്രിഫിക്കേഷന്‍ അടിസ്ഥാനമാക്കിയുള്ള ഗ്രീന്‍ ടെക്നോളജി പ്രൊപ്പല്‍ഷന്‍ സിസ്റ്റം വിമാനത്തിലുണ്ടാകുമെന്നും കമ്പനി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം പ്രാഥമികമായി ഇതിന്റെ ആശയം മാത്രമേ അവതരിപ്പിക്കപ്പെട്ടിട്ടുള്ളൂവെന്നും ഈ ഘട്ടത്തില്‍ വിമാനം നിര്‍മിക്കാനുള്ള ആലോചനയില്ലെന്നും കമ്പനി അറിയിച്ചു.