ഡോ. ജോര്‍ജ് എം. കാക്കനാട്
ഹൂസ്റ്റണ്‍: ഹെസ്ബുള്ള സായുധ ഗ്രൂപ്പിനെതിരെയുള്ള ഇസ്രായേല്‍ സൈന്യത്തിന്റെ നീക്കങ്ങളെ റിപ്പബ്ലിക്കന്‍ നേതാവ് വിമര്‍ശിച്ചു. ലെബനന്റെ കാര്യത്തില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ‘കൂടുതല്‍ ഉത്തരവാദിത്തം’ കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഫ്രാന്‍സില്‍ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ, ഇസ്രായേലും ഇറാന്‍ പിന്തുണയുള്ള ഹെസ്ബുള്ളയും തമ്മിലുള്ള സംഘര്‍ഷം വളരെക്കാലമായി തുടരുകയാണെന്നും ‘ഒരുപാട് ആളുകള്‍ കൊല്ലപ്പെടുന്നുണ്ടെന്നും’ ട്രംപ് പറഞ്ഞു.
ലെബനന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ ഇസ്രായേല്‍ സൈന്യം അടുത്തിടെ നടത്തിയ ആക്രമണത്തെ പരാമര്‍ശിച്ച്, താന്‍ അതില്‍ അസ്വസ്ഥനാണെന്ന് ട്രംപ് സൂചിപ്പിച്ചു. അമേരിക്കയും ഇറാനും തമ്മിലുള്ള താല്‍ക്കാലിക സമാധാനക്കരാര്‍ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പാണ് ഈ ആക്രമണം ഉണ്ടായത്.
‘നിങ്ങള്‍ ആരെയെങ്കിലും തിരയുമ്പോഴൊക്കെ ഒരു അപ്പാര്‍ട്ട്‌മെന്റ് കെട്ടിടം മുഴുവന്‍ തകര്‍ക്കേണ്ടതില്ല. കാരണം ആ അപ്പാര്‍ട്ട്‌മെന്റുകളില്‍ ഒരുപാട് ആളുകളുണ്ട്. അവരെല്ലാവരും ഹെസ്ബുള്ളയല്ല എന്ന് എനിക്ക് പറയാന്‍ കഴിയും.’- ട്രംപ് പറഞ്ഞു, ഇസ്രായേലിന് അമേരിക്ക നല്‍കുന്ന പിന്തുണ എടുത്തുപറഞ്ഞ യു.എസ് പ്രസിഡന്റ്, ‘അമേരിക്ക ഇല്ലായിരുന്നെങ്കില്‍ ഇസ്രായേല്‍ ഉണ്ടാകുമായിരുന്നില്ല’ എന്ന് പറഞ്ഞു. താന്‍ ഇടപെട്ടിരുന്നില്ലെങ്കില്‍ ടെല്‍ അവീവ് (ഇസ്രായേല്‍) ‘പണ്ടേ തകര്‍ക്കപ്പെടുമായിരുന്നു’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലെബനനിലെ പോരാട്ടത്തെ ഒരു ‘ചെറിയ യുദ്ധം’ എന്ന് വിശേഷിപ്പിച്ച ട്രംപ്, ഹെസ്ബുള്ളയെ ‘അവിടെക്കിടന്ന് നിരന്തരം തലപൊക്കുന്ന ഒരു ചെറിയ ശല്യം’ എന്നാണ് വിശേഷിപ്പിച്ചത്. എന്നാല്‍ ടെല്‍ അവീവ് ബെയ്‌റൂട്ടിനെതിരെ ആക്രമണം തുടര്‍ന്നാലും ഇറാനുമായുള്ള സമാധാനക്കരാര്‍ നിലനില്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു.
‘ലെബനന്റെയും ഹെസ്ബുള്ളയുടെയും കാര്യത്തില്‍ ഇസ്രായേല്‍ പെരുമാറിയ രീതിയില്‍ താന്‍ സന്തുഷ്ടനല്ല’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, നെതന്യാഹുവുമായുള്ള ബന്ധത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, ‘എനിക്ക് ബിബിയുമായി (നെതന്യാഹു) മികച്ച ബന്ധമാണുള്ളത്, എന്നാല്‍ ഇപ്പോള്‍ ബിബി ലെബനന്റെ കാര്യത്തില്‍ കൂടുതല്‍ ഉത്തരവാദിത്തമുള്ളവനാകേണ്ടതുണ്ട്,’ എന്ന് ട്രംപ് പറഞ്ഞു.
യു.എസ്-ഇറാന്‍ ധാരണാപത്രവും സാമ്പത്തിക പ്രത്യാഘാതങ്ങളും
പടിഞ്ഞാറന്‍ ഏഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനും നിലവിലെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ നീട്ടുന്നതിനുമായി വാഷിംഗ്ടണും ടെഹ്‌റാനും ഒരു ധാരണാപത്രത്തില്‍ ഒപ്പുവെക്കാന്‍ ഇരിക്കെയാണ് ഈ സംഭവവികാസങ്ങള്‍. ഈ നീക്കം തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനും കാരണമായേക്കാം. ഫെബ്രുവരിയില്‍ യു.എസ്-ഇസ്രായേല്‍ സഖ്യവും ഇറാനും തമ്മില്‍ യുദ്ധം ആരംഭിച്ചതുമുതല്‍ ഈ പ്രദേശം ഏതാണ്ട് പൂര്‍ണ്ണമായി തടസ്സപ്പെട്ടിരിക്കുകയായിരുന്നു.



