ഇറാന് വലിയ രീതിയിലുള്ള ഇളവുകൾ നൽകിക്കൊണ്ട് കരാറിലേക്കെത്തിയെന്ന വാർത്തകൾ തള്ളി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപും ഭരണകൂടവും. മാധ്യമങ്ങൾക്ക് ചോർന്നു കിട്ടിയ വിവരങ്ങൾ ഇരുരാജ്യങ്ങളും തമ്മിൽ യഥാർത്ഥത്തിൽ ഒപ്പുവെച്ച വ്യവസ്ഥകളല്ലെന്ന് ട്രംപ് വ്യക്തമാക്കി.

ഇറാൻ തങ്ങളുടെ വാഗ്ദാനങ്ങൾ പൂർണ്ണമായി പാലിച്ചാൽ മാത്രമേ സാമ്പത്തിക ആനുകൂല്യങ്ങൾ ലഭ്യമാകൂ എന്ന രീതിയിലാണ് കരാർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലെ ആക്രമണത്തെത്തുടർന്ന് ഇറാൻ അടച്ചുപൂട്ടിയ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുക എന്നതിനപ്പുറം അമേരിക്കയ്ക്ക് മറ്റ് നേട്ടങ്ങളൊന്നും കരാറിലില്ലെന്ന വാർത്തകൾ യുഎസ് തള്ളി.

അതേസമയം, ഇറാൻ്റെ എണ്ണ ഉപരോധം ഒഴിവാക്കുമെന്നും മരവിപ്പിച്ച കോടിക്കണക്കിന് ഡോളർ വിട്ടുനൽകുമെന്നും ലെബനൻ ഉൾപ്പെടെയുള്ള മേഖലകളിൽ യുദ്ധം അവസാനിപ്പിക്കുമെന്നുമാണ് ഇറാനിയൻ വക്താക്കൾ അവകാശപ്പെടുന്നത്. ആണവ പ്രശ്നങ്ങൾ പിന്നീട് ചർച്ച ചെയ്യുമെന്നും അവർ പറയുന്നു. എന്നാൽ ഇറാൻ ആണവായുധം നിർമ്മിക്കില്ലെന്ന് ഉറപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് വാഷിംഗ്ടൺ വ്യക്തമാക്കി.