പശ്ചിമേഷ്യയിൽ സമാധാന ശ്രമങ്ങൾക്ക് കനത്ത തിരിച്ചടി. ഇറാനെതിരെ വീണ്ടും അമേരിക്കൻ വ്യോമാക്രമണം. സൗത്ത് പാർസിലെ പെട്രോ കെമിക്കൽ പ്ലാന്റ് തകർത്തു. യുഎസ് സൈനിക ഹെലികോപ്റ്റർ ആക്രമിച്ചതിനുള്ള മറുപടിയെന്ന് പെന്റഗൺ. ആവശ്യമെങ്കിൽ ബോംബുകൾ ഉപയോഗിച്ചാകും ഇനി ചർച്ചയെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വ്യക്തമാക്കി. അമേരിക്കൻ ആക്രമണങ്ങൾക്ക് പിന്നാലെ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചെന്ന് ഇറാൻ സൈന്യം.

ബോംബാക്രമണം നിർത്തണമെന്ന് ഇറാനിയൻ പ്രതിനിധികൾ തന്നോട് ആവശ്യപ്പെട്ടതായി ട്രംപ് അവകാശപ്പെട്ടു. സമാധാന കരാറിലെത്താനുള്ള ചർച്ചകളിൽ പുരോഗതിയില്ലെന്ന് ചൂണ്ടിക്കാട്ടി ഇറാനെ വീണ്ടും ആക്രമിക്കുമെന്ന് ട്രംപ് ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു. ഒത്തുതീർപ്പിനായി ഖത്തർ പ്രതിനിധി സംഘവുമായുളള ഇറാൻ്റെ ചർച്ചകൾ തുടരുകയാണ്. ഇതിനിടെയാണ് ആക്രമണം നടത്തിയിരിക്കുന്നത്. ഇന്നലെ ഇറാനിലെ രണ്ട് ജലസംഭരണികൾ അമേരിക്ക ആക്രമിച്ചിരുന്നു.

ബലപ്രയോഗത്തിലൂടെ കരാറിൽ എത്തിച്ചേരാനാവില്ലെന്ന് ഐക്യരാഷ്ട്രസഭയിലെ ഇറാൻ അംബാസഡർ അമീർ സയീദ് ഇറവാനി പറഞ്ഞു. ഇറാനിയൻ ഉദ്യോഗസ്ഥരുമായി നേരിട്ട് സംസാരിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അവകാശപ്പെട്ടു. അതേസമയം കടലിടുക്ക് കടക്കാൻ ശ്രമിച്ച രണ്ട് കപ്പലുകൾ ആക്രമിച്ചെന്ന് ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ് അറിയിച്ചു. അമേരിക്കയുടെ ഭീഷണികൾക്ക് എതിരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ പറഞ്ഞു.

ഇറാന്റെ ഊർജ്ജ മേഖല ലക്ഷ്യമിട്ടാണ് പുതിയ ആക്രമണം നടന്നതെന്ന് ഇറാനിയൻ റെവല്യൂഷണറി ഗാർഡുമായി ബന്ധമുള്ള തസ്‌നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അതേസമയം കടലിടുക്ക് പൂർണ്ണമായും അടച്ചുവെന്ന ഇറാനിയൻ സൈനിക നേതൃത്വത്തിന്റെ അവകാശവാദം യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) തള്ളിക്കളഞ്ഞു. വാണിജ്യ കപ്പലുകൾ സുഗമമായി കടലിടുക്കിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്ന് അമേരിക്ക വ്യക്തമാക്കി.