യുഎസ് പ്രതീക്ഷിച്ചതിലും മികച്ച രീതിയില്‍ തൊഴിലവസരങ്ങള്‍ വര്‍ദ്ധിച്ചതോടെ, വരും മാസങ്ങളില്‍ പലിശനിരക്ക് ഉയര്‍ത്താന്‍ ഫെഡറല്‍ റിസര്‍വ് തയ്യാറെടുക്കുന്നതായി സൂചന. സാമ്പത്തിക വിപണിയിലെ പുതിയ കണക്കുകള്‍ പ്രകാരം വരാനിരിക്കുന്ന ഡിസംബറിലെ പോളിസി മീറ്റിംഗില്‍ പലിശനിരക്ക് വര്‍ദ്ധിപ്പിക്കാനുള്ള സാധ്യത 65 ശതമാനമായി ഉയര്‍ന്നു. തൊഴില്‍ റിപ്പോര്‍ട്ട് പുറത്തുവരുന്നതിന് മുന്‍പ് ഇത് 48 ശതമാനം മാത്രമായിരുന്നു.

എന്നിരുന്നാലും ഈ മാസം ജൂണില്‍ നടക്കാനിരിക്കുന്ന യോഗത്തില്‍ പലിശനിരക്കില്‍ മാറ്റം വരുത്താതെ 3.5% – 3.75% എന്ന നിലയില്‍ തന്നെ നിലനിര്‍ത്താനാണ് സാധ്യതയെന്ന് വിപണി വിലയിരുത്തുന്നു. മെയ് മാസത്തില്‍ യുഎസില്‍ 85,000 പുതിയ തൊഴിലവസരങ്ങള്‍ മാത്രമാണ് സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് 1,72,000 പുതിയ കാര്‍ഷികേതര തൊഴിലവസരങ്ങളാണ് മെയ് മാസത്തില്‍ സൃഷ്ടിക്കപ്പെട്ടത്.

തൊട്ടുമുമ്പത്തെ മാസമായ ഏപ്രിലിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 1,15,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പുതുക്കിയ കണക്കുകള്‍ പ്രകാരം ഏപ്രിലില്‍ 1,79,000 തൊഴിലുകള്‍ പുതുതായി ഉണ്ടായിട്ടുണ്ട്. യുഎസ് സമ്പദ്വ്യവസ്ഥ ഇപ്പോഴും ശക്തമായി മുന്നേറുന്നു എന്നതിന്റെ തെളിവാണ് ഈ ഉയര്‍ന്ന തൊഴില്‍ നിരക്ക്. വിപണി സജീവമാകുമ്പോള്‍ പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാറുണ്ട്. പലിശനിരക്ക് വര്‍ദ്ധനയ്ക്കുള്ള സാധ്യത കണക്കിലെടുത്ത്, ആഗോള നിക്ഷേപകര്‍ യുഎസ് വിപണിയെ ഇപ്പോള്‍ അതീവ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്.