കോഴിക്കോട്: നഗരമധ്യത്തിലെ ഫുട്പാത്തിന് താഴെയുള്ള ഓടയിൽ കുടുങ്ങിയ ഇതരസംസ്ഥാന തൊഴിലാളിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ശനിയാഴ്ച രാവിലെ പത്തരയോടെ കോഴിക്കോട് പുഷ്പ ജങ്ഷനിലാണ് സംഭവം. സ്ലാബിന് വശത്തുള്ള ചെറിയ ദ്വാരത്തിലൂടെ യുവാവ് കൈ പുറത്തിട്ടത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിവരം കോഴിക്കോട് ബീച്ചിലെ അഗ്നിരക്ഷാസേനയെ അറിയിച്ചത്.
ഉടൻ തന്നെ ചെമ്മങ്ങാട് സ്റ്റേഷനിൽനിന്ന് പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. സ്ലാബ് കട്ടറുകൾ ഉപയോഗിച്ച് പൊളിച്ച ശേഷമാണ് യുവാവിനെ പുറത്തെടുക്കാനായത്. തുടർന്ന് ഇയാളെ ഉടൻ തന്നെ ബീച്ച് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താൻ കഴിഞ്ഞ രണ്ടുദിവസമായി ഓടയ്ക്കുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നുവെന്നാണ് യുവാവ് പോലീസിനോട് പറഞ്ഞത്.
അതേസമയം, യുവാവ് ഓടയ്ക്കുള്ളിൽ അകപ്പെട്ട സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പോലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും സംശയിക്കുന്നത്. യുവാവ് കുടുങ്ങിക്കിടന്ന സ്ഥലത്തിന് സമീപത്തൊന്നും ഓടയിലേക്ക് ഇറങ്ങാനോ അബദ്ധത്തിൽ വീണുപോകാനോ സാധ്യതയുള്ള മാൻഹോളുകൾ ഇല്ല. ഓടയുടെ മുകൾ ഭാഗം മുഴുവൻ സ്ലാബുകൾ ഇട്ട് പൂർണ്ണമായി മൂടിയ നിലയിലുമാണ്. യുവാവ് എങ്ങനെയാണ് ഓടയ്ക്കുള്ളിൽ എത്തിയതെന്ന കാര്യത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



