തമിഴ്‌നാട് ബിജെപിയുടെ ഏറ്റവും പ്രമുഖ മുഖവും മുൻ സംസ്ഥാന അധ്യക്ഷനുമായ കെ അണ്ണാമലൈ പാർട്ടി വിടാൻ സന്നദ്ധത അറിയിച്ചതായി വിവരം. ബിജെപി കേന്ദ്ര നേതൃത്വത്തെ അദ്ദേഹം തന്റെ രാജി സന്നദ്ധത ഔദ്യോഗികമായി അറിയിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇത് ദക്ഷിണേന്ത്യയിൽ സ്വാധീനം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്ന ബിജെപിക്ക് വലിയൊരു തിരിച്ചടിയാവുകയും തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഈ വിഷയത്തിൽ തിടുക്കപ്പെട്ട് യാതൊരു തീരുമാനവും എടുക്കരുതെന്നും അല്പം കാത്തിരിക്കണമെന്നും ബിജെപി ഉന്നത നേതൃത്വം അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ചൊവ്വാഴ്ച ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ, പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി (സംഘടന) ബി എൽ സന്തോഷ് എന്നിവർ പങ്കെടുത്ത ഉന്നതതല യോഗങ്ങൾക്ക് പിന്നാലെയാണ് ഈ പുതിയ സംഭവവികാസങ്ങൾ ഉണ്ടായിരിക്കുന്നത്.

ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, തമിഴ്‌നാട്ടിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും താൻ പാർട്ടി പദവികളിൽ നിന്നും പ്രവർത്തനങ്ങളിൽ നിന്നും മാറിനിൽക്കാൻ ആഗ്രഹിക്കുന്നതിന് പിന്നിലെ കാരണങ്ങളെക്കുറിച്ചും അണ്ണാമലൈ കേന്ദ്ര നേതൃത്വത്തെ കൃത്യമായി ധരിപ്പിച്ചു. ഈ ചർച്ചകൾക്കിടയിലാണ് തനിക്ക് പാർട്ടിയിൽ നിന്നും രാജിവെക്കാൻ താല്പര്യമുണ്ടെന്ന് അദ്ദേഹം മുതിർന്ന നേതാക്കളെ വാക്കാൽ അറിയിച്ചത്.