അമേരിക്കയുമായി ഇടനിലക്കാർ വഴിയുള്ള ചർച്ചകൾ അവസാനിപ്പിക്കുന്നതായി ഇറാൻ. ലെബനനിലും, ഗസ്സയിലും ഇസ്രയേൽ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇറാന്റെ തസ്നീം ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അമേരിക്കയുമായുള്ള കരാറിന് ലെബനനിൽ വെടിനിർത്തൽ അനിവാര്യമാണെന്ന് ഇറാൻ. ലെബനനിലെ ആക്രമണങ്ങൾ ഏപ്രിൽ എട്ടിന് അമേരിക്കയുമായി ഉണ്ടാക്കിയ വെടിനിർത്തൽ കരാറിന്റെ ലംഘനമെന്ന് ഇറാൻ.
ഹോർമുസ് കടലിടുക്ക് പൂർണമായി തടയുമെന്നും റിപ്പോർട്ടുകളുണ്ട്. പ്രധാന ജലപാതയായ ബാബ് എൽ -മാൻഡെബ് കടലിടുക്ക് വഴി വരുന്ന വാണിജ്യ കപ്പലുകൾ ആക്രമിക്കാൻ ഇറാൻ ഭരണകൂടം അനുമതി നൽകിയെന്നും റിപ്പോർട്ടുകളുണ്ട്. പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് അമേരിക്കയും ഇറാനും പരസ്പരം ആക്രമണം നടത്തിയത്. ഇറാനിലെ ഖേഷം ദ്വീപിലെയും ഗൊരുകിലെയും സൈനിക കേന്ദ്രങ്ങളാണ് യുഎസ് വ്യോമസേന ആക്രമിച്ചത്. ഇറാന്റെ റഡാർ, ഡ്രോൺ വിക്ഷേപണ കേന്ദ്രങ്ങളിലാണ് ശനി, ഞായർ ദിവസങ്ങളിലായി ആക്രമണം നടത്തിയതെന്നും സ്വയം പ്രതിരോധത്തിന്റെ ഭാഗമാണ് നടപടിയെന്നും യുഎസ് സെൻട്രൽ കമാൻഡ്. പ്രതിരോധം തുടരുമെന്നും യുഎസ് സെൻട്രൽ കമാൻഡ് പോസ്റ്റിൽ വ്യക്തമാക്കി.
ഇതിനുപിന്നാലെയാണ് തെക്കൻ ഇറാനിലെ യുഎസ് ആക്രമണത്തിന് മറുപടി നൽകിയതായി ഐആർജിസിയും അറിയിച്ചത്. സിരിക് ദ്വീപിൽ യുഎസ് നടത്തിയ ആക്രമണത്തിന് മറുപടിയായി യുഎസ് സൈന്യം ഉപയോഗിച്ച വ്യോമതാവളത്തിൽ തിരിച്ചടി നൽകിയെന്നാണ് ഐആർജിസിയുടെ അവകാശവാദം. എന്നാൽ ഏത് രാജ്യത്തെ വ്യോമതാവളമാണ് തിരിച്ച് ആക്രമിച്ചതെന്ന് വ്യക്തമല്ല.
അതേസമയം സമാധാന കരാർ നടപ്പായാൽ അത് അമേരിക്കയ്ക്കും സഖ്യ രാജ്യങ്ങൾക്കും ഗുണമുള്ളതാകുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. പശ്ചിമേഷ്യയിൽ സംഘർഷ സാഹചര്യം വർധിക്കുന്നതിനിടെ ഭൂഗർഭ മിസൈൽ കേന്ദ്രങ്ങളുടെ കവാടങ്ങൾ ഇറാൻ വീണ്ടെടുത്തതായി സിഎൻഎനും റിപ്പോർട്ട് ചെയ്തു.



