തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസുകാരന്റ മരണത്തിൽ അമ്മയുടെ മൊഴിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. കുഞ്ഞിനെ രണ്ടാനച്ചൻ ക്രൂരമായി മർദിക്കുന്നത് താൻ കണ്ടെന്നാണ് മൊഴി. കുഞ്ഞിന്റെ ശരീരത്തിൽ മർദനത്തിന്റെ പാടുകളുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌. പരാതി നൽകിയിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും കുട്ടിയുടെ അമ്മയുടെ സഹോദരൻ. കേസിൽ‌ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് നെടുമങ്ങാട് പോലീസ്. രണ്ടാനച്ചന്റെയും അമ്മയുടെയും അറസ്റ്റ് പോലീസ് രാത്രിയോടെ രേഖപ്പെടുത്തി.

ഭക്ഷണം നൽകുന്നതിനിടെയ തൊണ്ടയിൽ കുടുങ്ങിയെന്ന് പറഞ്ഞാണ് കുട്ടിയെ കഴിഞ്ഞദിവസം തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ എത്തിക്കുന്നത്. പിന്നീട് കുട്ടി മരിക്കുകയും ചെയ്തിരുന്നു. മരണത്തിന് പിന്നാലെ രണ്ടാനച്ഛന്റെയും അമ്മയുടെ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. കുട്ടി ക്രൂരമായ മർദനമാണ് ഏറ്റതെന്ന് പരാതിയിൽ പറയുന്നുണ്ട്. തുടർന്ന് പൊലീസ് നടത്തിയ ഇൻക്വസ്റ്റിലാണ് കുട്ടിയുടെ ശരീരത്തിൽ മർദനമേറ്റ പാടുകൾ കണ്ടെത്തിയത്. പിന്നാലെ അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ കേസെടുക്കുന്നത്.

മരിക്കുന്നതിന് മുൻപ് കുട്ടി മർദനത്തിന് ഇരയായെന്നും ആന്തരിക അവയവയത്തിന് വരെ പരുക്കേറ്റെന്നും പ്രാഥമിക പോസ്റ്റ്മോർട്ടത്തിൽ പറയുന്നു. കുട്ടിയുടെ ജനനേന്ദ്രിയത്തിൽ ആഴത്തിലുള്ള മുറിവും കണ്ടെത്തിയിട്ടുണ്ട്. തലയിൽ പരുക്കേറ്റതിന് തുടർന്നുണ്ടായ ആന്തരിക രക്ത സ്രാവത്തെ തുടർന്നാണ് ഒന്നര വയസുകാരൻ മരിച്ചതെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മരിച്ച കുഞ്ഞിന്റെ ശരീരത്തിൽ സിഗരറ്റ് വച്ച് പൊള്ളലേൽപ്പിച്ച പാടുകൾ ഉണ്ട്.