ഇറാന്‍-അമേരിക്ക വെടിനിര്‍ത്തല്‍ തുടരാന്‍ ധാരണയായതായി സൂചന. 60 ദിവസത്തേക്ക് വെടിനിര്‍ത്തല്‍ തുടരാന്‍ ധാരണയായതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റ അനുമതിക്ക് ശേഷമാകും ഇതില്‍ ഔദ്യോഗിക പ്രഖ്യാപനം വരിക. കരാര്‍ നിലവില്‍ വന്നാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറന്നേക്കും.

കുവൈത്തിലെ അമേരിക്കന്‍ എയര്‍ ബേസ് ലക്ഷ്യംവച്ചുള്ള ഇറാന്റെ ആക്രമണത്തിന് കൂടി ശേഷമാണ് ഇപ്പോള്‍ തീരുമാനം വന്നിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ആക്‌സിയോസ് ഉള്‍പ്പെടെയുള്ളവയാണ് വെടിനിര്‍ത്തല്‍ നീട്ടിയേക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇത് ആഗോള വിപണിയിലെ സമ്മര്‍ദവും എണ്ണ നീക്കവുമായി ബന്ധപ്പെട്ട ആശങ്കകളും ഇന്ധനവില കുതിച്ചുയരുന്ന വേഗതയും മയപ്പെടുത്തിയേക്കാമെന്നാണ് ആഗോള മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സൈന്യത്തിനും വാണിജ്യഗതാഗതത്തിനും ഭീഷണിയായ സ്ഥലം ലക്ഷ്യമിട്ട് ഇറാനില്‍ ആക്രമണം നടത്തിയതായി അമേരിക്കന്‍ സൈന്യം ഇന്ന് വ്യക്തമാക്കിയിരുന്നു. നാല് ഇറാനിയന്‍ ഡ്രോണുകള്‍ അമേരിക്ക വെടിവച്ചിട്ടു. ബന്ദര്‍ അബ്ബാസിലെ ഡ്രോണ്‍ ഗ്രൗണ്ട് കണ്‍ട്രോള്‍ റൂം അമേരിക്കന്‍ സൈന്യം തകര്‍ത്തു. ആക്രമണം പ്രതിരോധത്തിന്റെ ഭാഗം മാത്രമെന്നും വെടിനിര്‍ത്തല്‍ തുടരുമെന്നും അമേരിക്കന്‍ സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്കിന് അടുത്തുള്ള ഇറാന്റെ തുറമുഖ നഗരവും നാവികതാവളവുമാണ് സ്ഫോടനങ്ങള്‍ നടന്ന ബന്ദര്‍ അബ്ബാസ്.