കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി പ്രഖ്യാപിച്ച് സിദ്ധരാമയ്യ. ഡി കെ ശിവകുമാറിന് പൂര്‍ണ പിന്തുണയും സിദ്ധരാമയ്യ പ്രഖ്യാപിച്ചു. പ്രഭാതഭക്ഷണ മന്ത്രിസഭാ യോഗത്തിലാണ് രാജി പ്രഖ്യാപനം. ഡി.കെ ശിവകുമാറിന് പരിപൂര്‍ണ്ണ പിന്തുണ നല്‍കണമെന്നും മന്ത്രിമാരോട് സിദ്ധരാമയ്യ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെയും രാഹുല്‍ ഗാന്ധിയെയും സിദ്ധരാമയ്യ കാണും. ഉച്ചയ്ക്കുശേഷം രാജി സമര്‍പ്പിക്കും.
കാലങ്ങളായി നീണ്ടുനിന്ന കസേര കളികള്‍ക്കൊടുവില്‍ ഹൈക്കമാന്റിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണ് മുഖ്യമന്ത്രി സ്ഥാനം ഡികെ ശിവകുമാറിന് സിദ്ധരാമയ്യ വിട്ടുനല്‍കുന്നത്. മകന് സുരക്ഷിതസ്ഥാനം നല്‍കണമെന്ന ഉറപ്പിന്മേലാണ് സിദ്ധരാമയ്യയുടെ പിന്‍വാങ്ങല്‍.
അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷം ആധികാരിക വിജയത്തോടെയാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക് തിരിച്ചുവന്നത്. എന്നാല്‍ മുഖ്യമന്ത്രി ആരെന്നതില്‍ ഉണ്ടായത് വലിയ ആശയക്കുഴപ്പമായിരുന്നു. 136 സീറ്റുകള്‍ നേടാന്‍ സംഘടനയെ പ്രാപ്തമാക്കിയത് ഡികെ ശിവകുമാര്‍ ആണെന്നും മുഖ്യമന്ത്രി ആക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടു. ദളിത് മുസ്ലിം വിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കിയ സിദ്ധരാമയ്യ കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണയും ഉറപ്പിച്ചു. ഇതോടെ ചര്‍ച്ചകള്‍ വഴിമുട്ടി.
സിദ്ധരാമയ്യ ഒബിസി വിഭാഗത്തില്‍ നിന്നുള്ള നേതാവായതിനാല്‍ രണ്ടരവര്‍ഷം എന്ന ഹൈക്കമാന്റിന്റെ ധാരണയില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രണ്ടാം വര്‍ഷം ആരംഭിച്ചത് മുതല്‍ക്കുതന്നെ നേതൃമാറ്റ ചര്‍ച്ചകള്‍ ഡികെ പക്ഷം സജീവമാക്കി. കഴിഞ്ഞ നവംബറില്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയെങ്കിലും സ്ഥാനമൊഴിയാന്‍ സിദ്ധരാമയ്യ തയ്യാറായില്ല. ഡികെ പക്ഷം ആവശ്യം ശക്തമാക്കിയതോടെ ദളിത് മുഖ്യമന്ത്രി എന്ന ആവശ്യം ചര്‍ച്ചയാക്കി നേതൃത്വത്തെ സിദ്ധരാമയ്യ പക്ഷം വെട്ടിലാക്കി.
വൊക്കലിഗ വിഭാഗക്കാരനായ ഡികെയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും വെട്ടുകയായിരുന്നു ലക്ഷ്യം. സിദ്ധരാമയ്യ പക്ഷക്കാരനായ ആഭ്യന്തരമന്ത്രി ജി പരമേശ്വരയെ മുഖ്യമന്ത്രിയാക്കണമെന്നായിരുന്നു ആവശ്യം. ഒടുവില്‍ മെയ് മാസത്തോടെ മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയ സിദ്ധരാമയ്യ അധികാരമൊഴിയില്ല എന്ന സന്ദേശവും നല്‍കിയതോടെയാണ് ഇരു നേതാക്കളെയും ഹൈക്കമാന്റ് ഡല്‍ഹിക്ക് വിളിപ്പിച്ചത്. തിരഞ്ഞെടുപ്പിന് രണ്ടുവര്‍ഷം ബാക്കിനില്‍ക്കെ രാജ്യസഭാ സീറ്റ് ഏറ്റെടുത്ത് രാജിവെക്കണം എന്നായിരുന്നു ഹൈക്കമാന്റ് സിദ്ധരാമയ്യയ്ക്ക് നല്‍കിയ അന്തിമ നിര്‍ദ്ദേശം



