ഇറാനിലേക്ക് വീണ്ടും അമേരിക്കന്‍ ആക്രമണം. സൈന്യത്തിനും വാണിജ്യഗതാഗതത്തിനും ഭീഷണിയായ സ്ഥലം ലക്ഷ്യമിട്ട് ഇറാനില്‍ ആക്രമണം നടത്തിയതായി അമേരിക്കന്‍ സൈന്യം വ്യക്തമാക്കി. ഇറാനിലെ തുറമുഖനഗരമായ ബന്ദര്‍ അബ്ബാസില്‍ സ്ഫോടനശബ്ദങ്ങള്‍ നടന്നതായി ഇറാന്‍ വാര്‍ത്താ ഏജന്‍സി ഫാര്‍സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നാല് ഇറാനിയന്‍ ഡ്രോണുകള്‍ അമേരിക്ക വെടിവച്ചിട്ടു. ബന്ദര്‍ അബ്ബാസിലെ ഡ്രോണ്‍ ഗ്രൗണ്ട് കണ്‍ട്രോള്‍ റൂം അമേരിക്കന്‍ സൈന്യം തകര്‍ത്തു. ആക്രമണം പ്രതിരോധത്തിന്റെ ഭാഗം മാത്രമെന്നും വെടിനിര്‍ത്തല്‍ തുടരുമെന്നും അമേരിക്കന്‍ സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്കിന് അടുത്തുള്ള ഇറാന്റെ തുറമുഖ നഗരവും നാവികതാവളവുമാണ് സ്ഫോടനങ്ങള്‍ നടന്ന ബന്ദര്‍ അബ്ബാസ്.

അമേരിക്ക- ഇറാന്‍ സമാധന കരാറുമായി ബന്ധപ്പെട്ട് ഇറാന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ട ധാരണാപത്രം കെട്ടിച്ചമച്ചതാണെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു.

ഹോര്‍മുസില്‍ അമേരിക്ക നിരീക്ഷണം തുടരുമെന്നും ഹോര്‍മുസിന്റെ നിയന്ത്രണം ഒരു രാജ്യത്തിനും നല്‍കില്ലെന്നും ട്രംപ് അറിയിച്ചു. ഹോര്‍മുസ് രാജ്യാന്തര ജലപാതയാണെന്നും ഒരു രാജ്യത്തിനും അത് അവകാശപ്പെടാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കരാറിന്റെ ഭാഗമായി ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം ഇറാനും ഒമാനും ചേര്‍ന്ന് നിയന്ത്രിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തള്ളി. ഒമാന്‍ മറ്റെല്ലാ രാജ്യങ്ങളെയും പോലെ പെരുമാറണമെന്നും അല്ലെങ്കില്‍ തകര്‍ത്തു കളയുമെന്നുമാണ് ട്രംപിന്റെ ഭീഷണി. ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിന് പകരമായി അമേരിക്ക നാവിക ഉപരോധം നീക്കുമെന്നും ഹോര്‍മുസിന്റെ നിയന്ത്രണം ഇറാനും ഒമാനുമായിരിക്കുമെന്നാണ് ഇന്നലെ ഇറാന്‍ മാധ്യമങ്ങള്‍ ധാരണാപത്രത്തിലെ വ്യവസ്ഥകളെന്ന മട്ടില്‍ പുറത്തുവിട്ടത്. 60 ദിവസത്തിനുള്ളില്‍ അന്തിമ കരാറില്‍ എത്തുന്നപക്ഷം യു എന്‍ രക്ഷാസമിതിയില്‍ കരാര്‍ അവതരിപ്പിച്ച് അംഗീകാരം തേടണമെന്നും വ്യവസ്ഥയിലുണ്ടെന്ന് ഇറാന്‍ മാധ്യമങ്ങള്‍ അവകാശപ്പെട്ടിരുന്നു. ഇറാന്‍ വിഷയത്തില്‍ ഡോണള്‍ഡ് ട്രംപ് ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിനു മുമ്പാണ് ഇറാന്‍ മാധ്യമങ്ങള്‍ ധാരണാപത്രത്തിലെ വിവരങ്ങളെന്ന മട്ടിലുള്ള കാര്യങ്ങള്‍ പുറത്തുവിട്ടത്.