പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലെ ഇഡി റെയ്ഡിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ കണ്ടാലറിയാവുന്ന 300 പേര്‍ക്കെതിരെ കേസ്. ഏഴ് പേര്‍ കസ്റ്റഡിയില്‍. ഇ ഡി സംഘത്തെ മാരകായുധങ്ങളുമായി ആക്രമിച്ചെന്നാണ് എഫ്‌ഐആര്‍. എഫ്‌ഐആറിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു.

ഇ ഡി അസിസ്റ്റന്റ് ഡയറക്റ്ററുടെ പരാതിയിലാണ് കേസെടുത്തത്. പ്രതികള്‍ മാരകായുധങ്ങളുമായി അന്യയമായി സംഘം ചേര്‍ന്നു. ‘ഇവന്മാരെ കൊല്ലെടാ’ എന്ന് ആക്രോശിച്ച് ഇഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാര്‍ ആക്രമിച്ചു. വടി ഉപയോഗിച്ച് ഇഡി ഉദ്യോഗസ്ഥന്റെ കൈക്ക് പരുക്കേല്‍പ്പിച്ചു. കാര്‍ ഡ്രൈവറെ ഇഷ്ടിക ഉപയോഗിച്ച് എറിഞ്ഞു കൊലപ്പെടുത്താന്‍ ശ്രമിച്ചു. പ്രതികളെ തടയാന്‍ ശ്രമിച്ച പൊലീസ്, സിആര്‍പിഎഫ് ഉദ്യോഗസ്ഥരെ വടികളും കല്ലുകളും ഉപയോഗിച്ച് ആക്രമിച്ചു – എന്നിങ്ങനെയെല്ലാം എഫ്‌ഐആറില്‍ പരാമര്‍ശമുണ്ട്.

ഇഡി ഉദ്യോഗസ്ഥരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നു. മൂന്നു ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടാക്കി. വധശ്രമം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, മാരകായുധങ്ങളുമായി ആക്രമിക്കാന്‍ സംഘം ചേരല്‍ തുടങ്ങിയ ജാമ്യമില്ല വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

തിരുവനന്തപുരത്ത് ഉണ്ടായ ആക്രമണം ആസൂത്രിതമെന്നാണ് ഇ ഡി വിലയിരുത്തുന്നത്. യാതൊരു പ്രകോപനവുമില്ലാതെ ഇഷ്ടികകളും ഇരുമ്പ് ദണ്ഡുകളും ഉപയോഗിച്ച് ഇ ഡി സംഘത്തിന്റെ കാറുകള്‍ ജനക്കൂട്ടം ആക്രമിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട് ചില ആളുകള്‍ ഗൂഢാലോചന നടത്തിയെന്നും അത് ഒരു സ്വാഭാവിക പ്രതികരണമല്ലെന്നുമാണ് ഇത് കാണിക്കുന്നത്. ഇ ഡി സെര്‍ച്ച് ടീമും സിആര്‍പിഎഫ് ഉദ്യോഗസ്ഥരും സഞ്ചരിച്ചിരുന്ന മൂന്ന് കാറുകള്‍ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്തു. ആക്രമണത്തില്‍ കാര്‍ ഡ്രൈവര്‍മാരില്‍ ഒരാളുടെ കണ്ണിന് പരുക്കേറ്റു. ഇ ഡി നടപടിക്രമങ്ങള്‍ പാലിച്ചു. ജനക്കൂട്ടത്തെ ചെറുക്കുകയോ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ജനക്കൂട്ടത്തിനു നേരെ ഒരു ആക്രമണവും നടത്തുകയോ ചെയ്തില്ല. അക്രമികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനായി തിരുവനന്തപുരം പൊലീസില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്. അന്വേഷണം തുടരും- എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.