വി ഡി സതീശൻ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ. നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനത്തിനായി എത്തി.വ്യാഴാഴ്ച ഗവർണറെ കണ്ട ശേഷമാണ് സതീശൻ ക്ഷേത്രത്തിൽ എത്തിയത്. ക്ഷേത്രം അധികൃതർ അദ്ദേഹത്തെ സ്വീകരിച്ചു.
സർക്കാർ രൂപീകരണത്തിനായി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ ഗവര്‍ണറെ കാണുകയും പിന്തുണക്കത്ത് കൈമാറുകയും ചെയ്തതിനു പിന്നാലെ സത്യപ്രതിജ്ഞ തീയതികൾ തീരുമാനിച്ചു. 21ന് ആദ്യ നിയമസഭ ചേരുമ്പോള്‍ എല്ലാ എംഎല്‍എമാരും സത്യപ്രതിജ്ഞ ചെയ്യും. മുഴുവൻ മന്ത്രിസഭാംഗങ്ങളെയും തിങ്കളാഴ്ചയ്ക്ക് മുൻപ് തീരുമാനിക്കാനാണ് യുഡിഎഫ് ശ്രമം നടത്തുന്നത്.
ഇന്ന് വൈകിട്ട് നടന്ന നിയമസഭ കക്ഷി യോഗത്തിൽ എഐസിസി തീരുമാനം ദീപദാസ് മുൻഷി ആദ്യം യോഗത്തെ അറിയിച്ചു. തുടർന്ന് വിഡി സതീശനെ കോൺഗ്രസ് നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തു. സണ്ണി ജോസഫ് അവതരിപ്പിച്ച പ്രമേയം തിരുവഞ്ചൂർ രാധാകൃഷ്ണൻ പിന്താങ്ങി.
മന്ത്രിസഭാ രൂപീകരണത്തിനായി കെസി വേണുഗോപാലിനെ മുഖ്യമന്ത്രി വിഡി സതീശൻ കേരളത്തിലേക്ക് ക്ഷണിച്ചു. എ ഐ സി സി യുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച കെ സി വേണുഗോപാലിന്റെ പിന്തുണ പ്രധാനമായിരുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രമേശ് ചെന്നിത്തല തന്റെയും നേതാവാണെന്ന് വിഡി സതീശൻ പറഞ്ഞു. കേരളത്തിൽ സജീവമായി ഇടപെട്ട നിരീക്ഷകർക്കും ദീപദാസ് മുൻഷിക്കും നന്ദി പറഞ്ഞു.



