കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഇന്ദിര ഗ്യാരണ്ടി സൗജന്യ ബസ് യാത്രയുടെ വിവരശേഖരണം പൂര്‍ത്തിയായതായി കെഎസ്ആര്‍ടിസി. ജെന്‍ഡര്‍ തിരിച്ചുള്ള ടിക്കറ്റ് ഇനി യാത്രക്കാര്‍ക്ക് ലഭിക്കില്ല. നടന്നത് നിശ്ചിത സമയത്തേക്കുള്ള ട്രയല്‍ എന്നാണ് വിശദീകരണം. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷമായിരിക്കും തുടര്‍ നടപടി

പ്രതിദിന യാത്രക്കാരുടെ കണക്കെടുപ്പെന്ന നിലയിലാണ് കെഎസ്ആര്‍ടിസിയില്‍ ജന്‍ഡര്‍ ടിക്കറ്റിങ് ആരംഭിച്ചത്. സ്ത്രീ, പുരുഷന്‍ എന്നിങ്ങനെ വേര്‍തിരിച്ചായിരുന്നു ഇടിഎം മെഷീന്‍ വഴി ടിക്കറ്റ് നല്‍കിയത്.പ്രതിദിനം കെഎസ്ആര്‍ടിസിയെ ആശ്രയിക്കുന്ന 29 ലക്ഷം പേരില്‍ പത്തൊന്‍പത് ലക്ഷത്തോളം വരുന്ന വനിതകളുടെ വിവരങ്ങള്‍ പുതിയ സംവിധാനത്തിലൂടെ ശേഖരിച്ചു . നിശ്ചിത സമയത്തേക്ക് പരീക്ഷണ അടിസ്ഥാനത്തിലാണ് പുതിയ സംവിധാനം കൊണ്ടുവന്നതെന്ന് കെഎസ്ആര്‍ടിസി പറയുന്നു. 

കണക്കെടുപ്പ് പൂര്‍ത്തിയായതായും സംവിധാനം നിലവില്‍ നിര്‍ത്തുന്നതുമായാണ് അറിയിക്കുന്നത്. പുതിയ കോണ്‍ഗ്രസ് മന്ത്രിസഭ രൂപീകരണത്തിനു ശേഷം ആയിരിക്കും പദ്ധതിയുടെ തുടര്‍നടപടികള്‍ ഉണ്ടാവുക. അതേസമയം യാത്രക്കാരുടെ അനുമതിയില്ലാതെ പുതിയ നേതൃത്വം നിലവില്‍ വരാതെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്നതിനെതിരെ വിമര്‍ശനവും ഉയര്‍ന്നിരുന്നു.