കൊച്ചി∙ കൊച്ചി – ലക്ഷദ്വീപ് സീപ്ലെയ്ൻ സർവീസ് ആരംഭിക്കുന്നതിനു മുന്നോടിയായുള്ള പരീക്ഷണപ്പറക്കൽ ഇന്ന് മുതൽ. ഇന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളം കേന്ദ്രീകരിച്ചാണ് പരീക്ഷണപ്പറക്കലുകൾ ഏകോപിപ്പിക്കുന്നത്. കാലാവസ്ഥ കൂടി പരിഗണിച്ചാവും പരീക്ഷണ പറക്കൽ.
സ്കൈഹോപ്പ് ഏവിയേഷൻ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള 20 പേർക്ക് യാത്ര ചെയ്യാവുന്ന ‘ട്വിൻ ഓട്ടർ’ സീപ്ലെയിൻ ആണ് സർവീസിനായി ഉപയോഗിക്കുന്നത്. കൊച്ചി – അഗത്തി – കൽപേനി – കവരത്തി, കൊച്ചി – കടമത്ത് – കിൽത്താൻ – അഗത്തി എന്നീ സെക്ടറുകളിലായാണ് പരീക്ഷണപ്പറക്കൽ നടക്കുന്നത്. മൂന്ന് ദിവസങ്ങളിലായി ആകെ 12 പരീക്ഷണ സർവീസുകളാണ് നിശ്ചയിച്ചിരിക്കുന്നത്.
കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിലേക്ക് ഏകദേശം ഒരു മണിക്കൂർ മുതൽ 1.15 മണിക്കൂർ വരെ സമയം മതിയാകും. നിലവിൽ കപ്പൽ മാർഗമുള്ള ദീർഘദൂര യാത്രയെ അപേക്ഷിച്ച് ഇത് വലിയ ലാഭമാണ്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ, ലക്ഷദ്വീപ് ഭരണകൂടം, എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെ സിയാലാണ് ഓപ്പറേഷണൽ പിന്തുണ നൽകുന്നത്.
2024 നവംബറിൽ കൊച്ചി ബോൾഗാട്ടിയിൽ നിന്ന് ഇടുക്കി മാട്ടുപ്പെട്ടി ഡാമിലേക്ക് ഡി ഹാവിലാൻഡ് കാനഡയുടെ സീപ്ലെയ്ൻ വിജയകരമായി പരീക്ഷണപ്പറക്കൽ നടത്തിയിരുന്നു. മാട്ടുപ്പെട്ടി കൂടാതെ പമ്പ, ആലപ്പുഴ, മലമ്പുഴ എന്നിവിടങ്ങളിലേക്കും സീപ്ലെയ്ൻ സര്‍വീസിനുള്ള ആലോചനകളുണ്ട്. പരിസ്ഥിതി ആഘാത പഠനങ്ങളും ഡിജിസിഎ സുരക്ഷാ പരിശോധനകളും അവസാനഘടത്തിലാണെന്നാണ് വിവരം.



