കിഴക്കന്‍ പസഫിക്കില്‍ മയക്കുമരുന്ന് കടത്തുകയായിരുന്നെന്ന് സംശയിക്കുന്ന ബോട്ടിന് നേരെ യുഎസ് സൈന്യം നടത്തിയ മിസൈല്‍ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ ഒരാള്‍ രക്ഷപ്പെട്ടതായും ഇയാള്‍ക്കായി യുഎസ് കോസ്റ്റ് ഗാര്‍ഡ് തിരച്ചില്‍ തുടരുകയാണെന്നും യുഎസ് സതേണ്‍ കമാന്‍ഡ് അറിയിച്ചു.

വെള്ളിയാഴ്ച രാത്രി പസഫിക് സമുദ്രത്തില്‍ പട്രോളിംഗ് നടത്തുകയായിരുന്ന യുഎസ് സൈനിക വിഭാഗമാണ് ആക്രമണം നടത്തിയത്. കറുത്ത നിറത്തിലുള്ള ബോട്ടിന് നേരെ മിസൈല്‍ പതിക്കുന്നതിന്റെയും തുടര്‍ന്ന് തീജ്വാലകള്‍ ഉയരുന്നതിന്റെയും ദൃശ്യങ്ങള്‍ സതേണ്‍ കമാന്‍ഡ് പുറത്തുവിട്ടു.

ലാറ്റിനമേരിക്കന്‍ മയക്കുമരുന്ന് കാര്‍ട്ടലുകളെ ഭീകര സംഘടനകളായി പ്രഖ്യാപിക്കുന്ന പുതിയ കൗണ്ടര്‍ ടെററിസം നയത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്. മയക്കുമരുന്ന് കടത്തിനെ ദേശീയ സുരക്ഷാ ഭീഷണിയായാണ് ട്രംപ് ഭരണകൂടം കണക്കാക്കുന്നത്.