യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും യൂറോപ്യൻ യൂണിയനും തമ്മിലെ തീരുവപ്പോര് പുതിയതലത്തിലേക്ക്. യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല ഫോൻ ഡെർ ലേയെനുമായി ടെലിഫോണിൽ സംസാരിച്ച ട്രംപ്, പിന്നാലെ കടുത്ത ഭീഷണി ഉയർത്തി. യുഎസുമായി ഏകദേശ ധാരണയിലെത്തിയ വ്യാപാരക്കരാറിൽ ജൂലൈ 4നകം ഒപ്പുവച്ചില്ലെങ്കിൽ തീരുവ കുത്തനെ കൂട്ടുമെന്നാണ് മുന്നറിയിപ്പ്.

സംസാരിച്ച് തുടങ്ങിയത് ‘ഇറാൻ’ വിഷയം, പക്ഷേ…

ഇറാൻ വിഷയമാണ് ഉർസുലയുമായി ട്രംപ് ഫോണിൽ ആദ്യം സംസാരിച്ചത്. ഇറാനെ ഒരിക്കലും ആണവായുധം സ്വന്തമാക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ ഉർസുലയും താനും ഉറച്ചുനിൽക്കുന്നതായി ട്രംപ് പറഞ്ഞു. ‘‘ഞാൻ ക്ഷമയോടെ കാത്തിരിക്കുകയാണ്. സ്കോട്‍ലൻഡിൽ വച്ച് ധാരണയിലെത്തിയ ഡീൽ, എക്കാലത്തെയും വലിയ ഡീൽ, അതു യാഥാർഥ്യമാകണം. യുഎസ് ഉൽപന്നങ്ങൾക്കുള്ള തീരുവ പൂജ്യമാക്കാമെന്ന് അവർ വാക്കുതന്നിരുന്നു. അത് പാലിക്കണം’’ – ട്രംപ് ട്രൂത്ത് സോഷ്യലിൽ പരഞ്ഞു.

കാറിനും ട്രക്കിനും 25%

യുഎസിന്റെ 250-ാം സ്വാതന്ത്ര്യദിനാഘോഷം (ജൂലൈ 4) വരെ യൂറോപ്യൻ യൂണിയന് സമയം അനുവദിച്ചെന്ന് പറഞ്ഞ ട്രംപ്, വാക്ക് പാലിച്ചില്ലെങ്കിൽ തീരുവ കുത്തനെ കൂട്ടുമെന്നും പറഞ്ഞു. യൂറോപ്യൻ യൂണിയനിൽ നിന്ന് യുഎസിൽ എത്തുന്ന കാറുകൾക്കും ട്രക്കുകൾക്കും 25% തീരുവ ചുമത്തുമെന്ന് ട്രംപ് കഴിഞ്ഞദിവസം ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെയാണ്, ഇപ്പോൾ അദ്ദേഹവും ഉർസുലയും തമ്മിൽ ഫോണിൽ ചർച്ചയും നടന്നത്.

മറുപടിയുമായി ഉർസുല; കോടതിയിൽ ട്രംപിന് വീണ്ടും തിരിച്ചടി

യുഎസുമായുള്ള ഡീൽ യാഥാർഥ്യമാക്കാൻ ശ്രമിക്കുമെന്ന് ഉർസുല ഫോൻ ഡെർ ലേയെൻ എക്സിൽ പ്രതികരിച്ചു. ട്രംപ് ലോക രാജ്യങ്ങൾക്കുമേൽ പ്രഖ്യാപിച്ച പകരംതീരുവ യുഎസ് സുപ്രീം കോടതി അസാധുവാക്കുകയും ഇതിനകം വാങ്ങിയ തീരുവയെല്ലാം അതത് കമ്പനികൾക്ക് റീഫണ്ട് ചെയ്യാൻ നിർദേശിക്കുകയും ചെയ്തിരുന്നു. തൊട്ടുപിന്നാലെ എല്ലാ രാജ്യങ്ങൾക്കുംമേൽ ട്രംപ് 10% ഏകീകൃത തീരുവ പ്രഖ്യാപിച്ചതും ഇന്നലെ കോടതി അസാധുവാക്കിയത് അദ്ദേഹത്തിന് കനത്ത അടിയായിട്ടുണ്ട്. എന്നാൽ, ഇതിനുപിന്നാലെയാണ് ട്രംപ് യൂറോപ്യൻ യൂണിയനെതിരെ തീരുവ ഭീഷണിയുമായി എത്തിയതെന്നതും ശ്രദ്ധയം.

ഓഹരികളിൽ തകർച്ച

ട്രംപ് വീണ്ടും തീരുവപ്പോരിന് കളമൊരുക്കിയതോടെ യൂറോപ്യൻ ഓഹരികൾ നഷ്ടത്തിലായി. പാൻ-യൂറോപ്യൻ ഓഹരി സൂചികയായ സ്റ്റോക്സ്600 വ്യാപാരം ചെയ്യുന്നത് 0.8% നഷ്ടത്തിൽ. എഫ്ടിഎസ്ഇ100 സൂചിക 0.17%, ജർമനിയുടെ ഡാക്സ് 0.84% എന്നിങ്ങനെയും താഴ്ന്നു.