കൊച്ചി: ബംഗളൂരുവില്‍ മര്‍ദനമേറ്റ മലയാളി യുവതി മരിച്ച സംഭവത്തിലെ പ്രതി ദീപക് കൃഷ്ണയ്‌ക്കെതിരെ എറണാകുളത്തും കേസ്. തെരുവ് നായകള്‍ക്കായി ഷെല്‍ട്ടര്‍ ഹോം നടത്തിയിരുന്ന മലയാളി ദീപക് കൃഷ്ണയുടെ മര്‍ദനമേറ്റ് വാടാനപ്പള്ളി സ്വദേശിയായ സുനിത (47) ആണ് മരിച്ചത്. ഇയാളുടെ ലൈംഗികാതിക്രമത്തെ ചെറുത്തതിനാണ് മര്‍ദിച്ചത്.

2024ല്‍ ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ കീറി നശിപ്പിച്ചതിനാണ് ഇയാള്‍ക്കെതിരെ കൊച്ചി സിറ്റി പോലീസ് കേസെടുത്തത്. പൊന്നുരുന്നിയില്‍ പ്രവര്‍ത്തിക്കുന്ന ഡോ. സൂ പെറ്റ് ഹോസ്പിറ്റലില്‍ ചികിത്സയ്ക്കായി പാര്‍പ്പിച്ചിരുന്ന ദീപക്കിന്‍റെ നായകളില്‍ രണ്ടെണ്ണത്തിനെ ഡിസ്ചാര്‍ജ് ചെയ്യുന്നതിന് ബില്ലടയ്ക്കണമെന്ന് സ്ഥാപനത്തിലെ വനിതാ ജീവനക്കാരി ആവശ്യപ്പെട്ടതാണ് പ്രതിയെ അന്ന് പ്രകോപിപ്പിച്ചത്.

ഇതേത്തുടര്‍ന്ന് 2024 ഒക്‌ടോബര്‍ 19ന് ജീവനക്കാരിയെ ഇയാള്‍ മൊബൈല്‍ഫോണിലൂടെ അസഭ്യം പറയുകയും ഇതിനെ സ്ഥാപന ഉടമ ചോദ്യം ചെയ്തതിലുളള വിരോധത്താല്‍ 500 രൂപ നോട്ടുകള്‍ കീറിയെറിയുകയുമാണ് ഉണ്ടായത്. പൊതുഖജനാവിന് 4,500 രൂപയുടെ മൂല്യം നഷ്ടം വരുത്തിയതിനും പിഡിപിപി വകുപ്പ് പ്രകാരവുമാണ് ഇയാള്‍ക്കെതിരെ അന്ന് കേസ് എടുത്തത്.