ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ രൂപീകരണത്തിന് ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ഡിഎംകെ. കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവരാണെന്ന് ഡിഎംകെ കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പിൽ കോൺഗ്രസും ഭരണകക്ഷിയായ ഡിഎംകെയും ഒരുമിച്ചാണ് മത്സരിച്ചത്. ടിവികെ 107 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായതോടെ കോൺഗ്രസ് നിലപാട് മാറ്റി സർക്കാർ രൂപീകരണത്തിന് ടിവികെക്ക് പിന്തുണ നൽകുകയായിരുന്നു.
വിജയ്ക്ക് പിന്തുണ നൽകിയ കോൺഗ്രസിനോട് ഡിഎംകെ കടുത്ത അതൃപ്തിയാണ് രേഖപ്പെടുത്തിയത്. ഡിഎംകെ സഖ്യത്തിന്റെ താത്പര്യങ്ങൾക്ക് വിരുദ്ധമായാണ് കോൺഗ്രസ് നിലപാട് സ്വീകരിച്ചത്. കോൺഗ്രസിനും ഡിഎംകെയ്ക്കും ഇടയിലുണ്ടായ ഭിന്നത ഇന്ത്യാ സംഖ്യത്തെയും ബാധിച്ചേക്കും.
ഇന്ത്യാ മുന്നണിയിൽ നിന്ന് ഡിഎംകെ പിൻമാറും എന്നടക്കമുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. ഡിഎംകെയുമായി ഒരുമിച്ച് മത്സരിച്ചത് കൊണ്ട് മാത്രമാണ് കോൺഗ്രസിന് അഞ്ച് സീറ്റുകളെങ്കിലും ലഭിച്ചതെന്നും തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റയ്ക്കാണ് മത്സരിച്ചതെങ്കിൽ ഒരു സീറ്റ് പോലും നേടാൻ കഴിയില്ലെന്നും ഡിഎംകെ പ്രതിനിധി ശരവണൻ അണ്ണാദുരൈ പറഞ്ഞു. കോൺഗ്രസിന്റെ കൂറുമാറ്റത്തിൽ ഡിഎംകെ നേതാവ് സ്റ്റാലിൻ ഇതുവരെയും പ്രതികരിച്ചിട്ടില്ല.



