തലശേരി: പാനൂർ വടക്കേ പൊയിലൂരിൽ ചൊവ്വാഴ്ചയുണ്ടായ ബോംബ് സ്ഫോടനത്തിൽ ദുരൂഹതയേറുന്നു. റോഡിൽ നിന്ന് ലഭിച്ച സമൂസ പോലുള്ള വസ്തുവാണ് പൊട്ടിത്തെറിച്ചതെന്നാണ് പരിക്കേറ്റ മുഹമ്മദ് ഷഹിദ് പോലീസിന് നൽകിയ ആദ്യ മൊഴിയിൽ പറയുന്നത്. എന്നാൽ, പൊട്ടിത്തെറിച്ചത് സ്റ്റീൽ ബോംബാണെന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതോടെ സ്ഫോടനത്തിൽ ദുരൂഹതയേറിയിരിക്കുകയാണ്.
സംഭവത്തിൽ കൊളവല്ലൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കൂത്തുപറമ്പ് എസിപി സിബി ടോമിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പരിക്കേറ്റ കുട്ടിയിൽ നിന്നും മാതാപിതാക്കളിൽ നിന്നും പോലീസ് ഇന്ന് വീണ്ടും മൊഴി രേഖപ്പെടുത്തും.
സ്ഫോടനത്തിൽ ഇടതുകൈയുടെ രണ്ട് വിരലുകൾ കുട്ടിക്ക് നഷ്ടപ്പെട്ടു. അടിയന്തര ശസ്ത്രക്രിയക്ക് വിധേയമായ കുട്ടി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ സുഖംപ്രാപിച്ചു വരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് വീടിനോടുചേർന്ന കുളിമുറിക്കു സമീപം സ്ഫോടനം നടന്നത്.
പാനൂർ സ്വദേശിയും പാചക തൊഴിലാളിയുമായേ സഫീറിന്റെ മകനാണ് പതിമൂന്നുകാരനായ മുഹമ്മദ് സഹദ്. ഒരു രാഷ്ട്രീയ പാർട്ടിയുടെ ആഹ്ലാദ പ്രകടനം കടന്നുപോയതിനു ശേഷം റോഡിൽ നിന്ന് കിട്ടിയ സമൂസ പോലുള്ള വസ്തു എടുത്തുകൊണ്ടു വന്നതാണെന്നും അത് പരിശോധിക്കുന്നതിനിടയിൽ പൊട്ടിത്തെറിച്ചതെന്നുമാണ് കുട്ടിയുടെ ആദ്യ മൊഴി.
എന്നാൽ, സംഭവസ്ഥലത്ത് പോലീസിനും ഫോറൻസിക് വിദഗ്ദരും നടത്തിയ പരിശോധനയിലാണ് പൊട്ടിയത് സ്റ്റീൽ ബോംബാണെന്ന് വ്യക്തമായത്. സ്റ്റീൽ ബോംബിന്റെ അവശിഷ്ടങ്ങൾ സംഭവ സ്ഥലത്തുനിന്നു കണ്ടെത്തുകയും ചെയ്തു.
ഇതോടെ കുട്ടിയുടെ മൊഴിയിൽ അസ്വാഭാവികത കടന്നുവന്നതായി പോലീസ് സംശയിക്കുന്നുണ്ട്. സ്ഫോടനത്തിൽ കുട്ടിയുടെ ഇടതു കൈ ചിന്നിച്ചിതറിയ നിലയിലായിരുന്നു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ കുട്ടിയുടെ രണ്ട് വിരലുകൾ മുറിച്ചുനീക്കുകയായിരുന്നു. സ്ഫോടനം നടന്ന സ്ഥലത്ത് കണ്ണൂരിൽ നിന്നെത്തിയ ബോംബ് സ്ക്വാഡ് പരിശോധന നടത്തി.



