ഇറാനുമായുള്ള യുദ്ധത്തിന് യുഎസ് കോൺഗ്രസിൻ്റെ അംഗീകാരം തേടേണ്ട സമയപരിധി അവസാനിക്കാനിരിക്കെ, നാടകീയ നീക്കങ്ങളുമായി പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഏപ്രിൽ 7 മുതൽ നിലവിലുള്ള വെടിനിർത്തൽ കരാർ ചൂണ്ടിക്കാട്ടി, സായുധ പോരാട്ടം അവസാനിച്ചെന്നും അതിനാൽ കോൺഗ്രസിൻ്റെ അനുമതിക്കായി നിശ്ചയിച്ചിട്ടുള്ള ‘വാർ പവേഴ്‌സ് ആക്ട്’ തനിക്ക് ബാധകമല്ലെന്നും ട്രംപ് അവകാശപ്പെട്ടു.
അമേരിക്കൻ നിയമമനുസരിച്ച് സൈനിക നടപടി തുടങ്ങി 60 ദിവസത്തിനകം ജനപ്രതിനിധി സഭയുടെ അനുമതി വാങ്ങിയിരിക്കണം. മേയ് 10 വെള്ളിയാഴ്ച ഈ കാലാവധി അവസാനിച്ചിട്ടും അനുമതി തേടാൻ ട്രംപ് തയ്യാറായില്ല. ഫെബ്രുവരി 28-ന് തുടങ്ങിയ ശത്രുത ഏപ്രിൽ 7-ലെ വെടിനിർത്തലോടെ അവസാനിച്ചുവെന്നും, നിലവിൽ യുദ്ധം നടക്കാത്തതിനാൽ അനുമതി തേടേണ്ട സാഹചര്യം നിലവിലില്ലെന്നുമാണ് അദ്ദേഹം കോൺഗ്രസിന് നൽകിയ കത്തിൽ പറയുന്നത്. ഇറാൻ ‘നശിച്ച അവസ്ഥയിലാണെന്ന്’ വിശേഷിപ്പിച്ച ട്രംപ്, അവർ വീണ്ടും പ്രകോപനം സൃഷ്ടിച്ചാൽ കടുത്ത ആക്രമണം നടത്തുമെന്ന് മുന്നറിയിപ്പ് നൽകി. “അവരെ എന്നെന്നേക്കുമായി തകർക്കുക” അല്ലെങ്കിൽ “കരാറിലെത്തുക” എന്നീ രണ്ട് നിർദ്ദേശങ്ങളാണ് സൈന്യം തനിക്ക് നൽകിയിട്ടുള്ളതെന്ന് അദ്ദേഹം വെളിപ്പെടുത്തി.
ശനിയാഴ്ച വൈകുന്നേരം ഫ്ലോറിഡയിൽ വെച്ച് മാധ്യമങ്ങളെ കണ്ടപ്പോൾ ഇറാൻ പുതിയൊരു സമാധാന നിർദ്ദേശം മുന്നോട്ട് വെച്ചിട്ടുള്ളതായി ട്രംപ് സ്ഥിരീകരിച്ചു. “ആ നിർദ്ദേശത്തിൻ്റെ കൃത്യമായ വരികൾ ഞാൻ ഇപ്പോൾ പരിശോധിച്ചു വരികയാണ്. ഉടൻ തന്നെ ഒരു തീരുമാനം അറിയിക്കാം,” അദ്ദേഹം പറഞ്ഞു. എന്നാൽ അമേരിക്കയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാത്ത ഒരു കരാറിനും താൻ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അധികാര ദുർവിനിയോഗമാണ് ട്രംപ് നടത്തുന്നതെന്ന് ആരോപിച്ച് പ്രതിപക്ഷമായ ഡെമോക്രാറ്റുകൾ രംഗത്തെത്തിയിട്ടുണ്ട്. വെടിനിർത്തലിൻ്റെ പേരിൽ നിയമം മറികടക്കുന്നത് അപകടകരമായ കീഴ്വഴക്കമാണെന്നാണ് അവരുടെ പക്ഷം. എങ്കിലും, ഇറാൻ്റെ സൈനിക നേതൃത്വത്തിന് യുദ്ധത്തിൽ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും അതിനാൽ അവർ ആശയക്കുഴപ്പത്തിലാണെന്നും ട്രംപ് വാദിക്കുന്നു.
ഇതിനിടെ, ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്നതിന് ഇറാന് ‘ടോൾ’ നൽകുന്ന ഏതൊരു വ്യക്തിയോ കമ്പനിയോ അമേരിക്കൻ ഉപരോധങ്ങൾ ലംഘിക്കുന്നതായി കണക്കാക്കപ്പെടുമെന്ന് യുഎസ് ട്രഷറി മുന്നറിയിപ്പ് നൽകി. ലോകമെമ്പാടുമുള്ള സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്ന തരത്തിൽ ഈ പ്രധാന കപ്പൽപാത ഇപ്പോഴും ഫലത്തിൽ അടഞ്ഞുകിടക്കുകയാണ്. യുദ്ധത്തിന് ഔദ്യോഗിക അനുമതി നൽകണമോ എന്ന് തീരുമാനിക്കാൻ ഇരുസഭകളിലും വോട്ടെടുപ്പ് നടത്താൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന ചോദ്യം കോൺഗ്രസിലെ നിയമനിർമ്മാതാക്കൾക്കിടയിൽ ശക്തമായിട്ടുണ്ട്. 1973-ലെ ‘വാർ പവേഴ്‌സ് റെസല്യൂഷൻ’ പ്രകാരം, സൈന്യത്തെ യുദ്ധത്തിൽ ഉപയോഗിച്ച് “60 കലണ്ടർ ദിവസങ്ങൾക്കുള്ളിൽ” പ്രസിഡൻ്റ് ചില വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ട്. കോൺഗ്രസ് ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിക്കുകയോ അല്ലെങ്കിൽ സൈന്യത്തെ സുരക്ഷിതമായി പിൻവലിക്കുന്നതിനായി പ്രസിഡൻ്റിന് പരമാവധി 30 ദിവസത്തെ അധിക സമയം അനുവദിക്കുകയോ ചെയ്തില്ലെങ്കിൽ സൈനിക നടപടി അവസാനിപ്പിക്കണമെന്ന് ഈ നിയമം വ്യവസ്ഥ ചെയ്യുന്നു. വിയറ്റ്നാം യുദ്ധം തുടരാനുള്ള അന്നത്തെ പ്രസിഡൻ്റ് റിച്ചാർഡ് നിക്സൻ്റെ അധികാരം പരിമിതപ്പെടുത്തുന്നതിനായാണ് 1973-ൽ ഈ നിയമം പാസാക്കിയത്.
എന്നാൽ നിയമസഭാംഗങ്ങളുടെ അനുമതി തേടാനുള്ള സമയപരിധിയിൽ ഇപ്പോൾ ഇളവ് ലഭിച്ചിട്ടുണ്ടെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വ്യാഴാഴ്ച നടന്ന കോൺഗ്രസ് ഹിയറിംഗിൽ വാദിച്ചു. ഇതിനോട് പ്രതികരിച്ച ഡെമോക്രാറ്റിക് സെനറ്റർ ടിം കെയ്ൻ പറഞ്ഞത്, “നിലവിലുള്ള നിയമം ആ വാദത്തെ പിന്തുണയ്ക്കുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല” എന്നാണ്.
ഇറാൻ വിഷയത്തിൽ ട്രംപിനെ നിയന്ത്രിക്കാൻ കോൺഗ്രസിന്റെ ഇരുസഭകളിലും ഡെമോക്രാറ്റുകളുടെ നേതൃത്വത്തിൽ നടന്ന ശ്രമങ്ങൾ ആവർത്തിച്ച് പരാജയപ്പെട്ടു. ഭൂരിഭാഗം റിപ്പബ്ലിക്കൻമാരും ഡെമോക്രാറ്റുകളുടെ ഈ നീക്കങ്ങളെ എതിർത്തെങ്കിലും, 60 ദിവസത്തെ സമയപരിധി കഴിഞ്ഞാൽ തങ്ങളുടെ നിലപാട് പുനഃപരിശോധിച്ചേക്കുമെന്ന് ചിലർ സൂചിപ്പിച്ചിട്ടുണ്ട്. കോൺഗ്രസിൻ്റെ അനുമതി തേടുന്നതിനെക്കുറിച്ച് വെള്ളിയാഴ്ച ചോദിച്ചപ്പോൾ, “മറ്റൊരു രാജ്യവും ഇതുവരെ അങ്ങനെ ചെയ്തിട്ടില്ല” എന്നാണ് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞത്. “മിക്ക ആളുകളും ഇത് പൂർണ്ണമായും ഭരണഘടനാ വിരുദ്ധമാണെന്നാണ് കരുതുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു.
വാർ പവേഴ്‌സ് റെസല്യൂഷനിൽ ട്രംപ് ഭരണകൂടം നൽകുന്ന വ്യാഖ്യാനത്തെ ചില വിദഗ്ധർ ചോദ്യം ചെയ്തിട്ടുണ്ട്. വാഷിംഗ്ടൺ ഡിസിയിലെ ജോർജ്ടൗൺ യൂണിവേഴ്‌സിറ്റി ലോ പ്രൊഫസറായ ഹെതർ ബ്രാൻഡൻ-സ്മിത്ത് പറഞ്ഞത്, നിയമപരമായി ഒരു വെടിനിർത്തൽ നിലവിലുണ്ടെങ്കിൽ പോലും അത് നിയമപരമായ സമയപരിധി നിർത്തലാക്കില്ല എന്നാണ്. “വെടിനിർത്തൽ എന്നത് സംഘർഷത്തിന്റെ സ്ഥിരമായ അവസാനമല്ല. സംഘർഷം ശാശ്വതമായി അവസാനിച്ചാൽ മാത്രമേ 60 ദിവസത്തെ ആ കാലയളവ് അവസാനിക്കൂ എന്നാണ് എന്റെ അഭിപ്രായം,” അവർ പറഞ്ഞു. ട്രംപ് ഭരണകൂടം സംഘർഷം തുടരുകയാണെങ്കിൽ, യുദ്ധം നിർത്തലാക്കാൻ കോടതികൾക്കോ കോൺഗ്രസിനോ മാത്രമേ കഴിയൂ എന്നും അവർ കൂട്ടിച്ചേർത്തു.



