ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്ന് കൊണ്ടുപോയ വിലപിടിപ്പുള്ള കോഹിനൂർ വജ്രം ഇന്ത്യയ്ക്ക് തിരികെ നൽകണമെന്ന് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി ആവശ്യപ്പെട്ടു. അമേരിക്കയിൽ ഔദ്യോഗിക സന്ദർശനം നടത്തുന്ന ചാൾസ് മൂന്നാമൻ രാജാവിനോടാണ് മേയർ ഈ ആവശ്യം ഉന്നയിച്ചത്. സന്ദർശനത്തിൻ്റെ മൂന്നാം ദിവസമായ ബുധനാഴ്ച നാഷണൽ സെപ്റ്റംബർ 11 മെമ്മോറിയലിൽ നടന്ന ചടങ്ങിൽ രാജാവിനെയും ക്വീൻ കാമില്ലയെയും സ്വീകരിക്കുന്നതിന് മുന്നോടിയായാണ് മംദാനി തൻ്റെ നിലപാട് വ്യക്തമാക്കിയത്.

‘രാജാവിനോട് സംസാരിക്കാൻ പ്രത്യേകമായി അവസരം ലഭിക്കുകയാണെങ്കിൽ കോഹിനൂർ വജ്രം തിരികെ നൽകാൻ ഞാൻ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കും’ – ഇടതുപക്ഷ ചായ്‌വുള്ള മേയർ പറഞ്ഞു. ഈ വിഷയം തൻ്റെ ഔദ്യോഗിക അജണ്ടയുടെ ഭാഗമല്ലെങ്കിലും, കൂടിക്കാഴ്ചയിൽ അനുയോജ്യമായ ഒരു സാഹചര്യം ലഭിച്ചാൽ ഇക്കാര്യം ഉന്നയിക്കുമെന്ന് അദ്ദേഹം അറിയിച്ചു. രാജാവുമായി ഹസ്തദാനം ചെയ്യുകയും കുറച്ചുനേരം സംസാരിക്കുകയും ചെയ്ത മംദാനി ഈ വിഷയം നേരിട്ട് അവതരിപ്പിച്ചോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ലെങ്കിലും, ഒരു അമേരിക്കൻ ജനപ്രതിനിധി ഇത്തരത്തിൽ പരസ്യമായി നിലപാട് സ്വീകരിച്ചത് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

ബ്രിട്ടീഷ് കൊളോണിയൽ കാലത്ത് ഇന്ത്യയിൽ നിന്ന് കൊണ്ടുപോയ ചരിത്രപരമായ പ്രാധാന്യമുള്ള ഈ വജ്രം തങ്ങളുടെ സാംസ്കാരിക പൈതൃകത്തിൻ്റെ ഭാഗമാണെന്നും അത് തിരികെ വേണമെന്നും ഇന്ത്യ ദീർഘകാലമായി ആവശ്യപ്പെടുന്നുണ്ട്. നിലവിൽ ലണ്ടൻ ടവർ ഓഫ് ലണ്ടനിൽ സൂക്ഷിച്ചിരിക്കുന്ന 105.6 കാരറ്റ് വജ്രം ബ്രിട്ടീഷ് കിരീടത്തിലെ ഏറ്റവും പ്രധാനപ്പെട്ട കല്ലാണ്. 1849-ൽ പഞ്ചാബ് രാജ്യം ബ്രിട്ടീഷുകാരുമായി ഒപ്പിട്ട ലാഹോർ ഉടമ്പടിയുടെ ഭാഗമായാണ് വജ്രം വിക്ടോറിയ രാജ്ഞിക്ക് കൈമാറിയത്. എന്നാൽ പത്തൊൻപതാം നൂറ്റാണ്ടിലെ ഉടമ്പടി പ്രകാരം തങ്ങൾക്കാണ് ഇതിൻ്റെ നിയമപരമായ അവകാശമെന്ന നിലപാടിൽ ബ്രിട്ടൻ ഇപ്പോഴും ഉറച്ചുനിൽക്കുകയാണ്.

വജ്രം സിഖ് രാജാവിൽ നിന്ന് ഭീഷണിപ്പെടുത്തി വാങ്ങിയതാണ് എന്നാണ് ഇന്ത്യയുടെ വാദം. അന്ന് ബാലനായിരുന്ന മഹാരാജ ദുലീപ് സിങ്ങിനെ, വജ്രം അടിയറ വെക്കാൻ ബ്രിട്ടീഷ് സൈന്യം നിർബന്ധിക്കുകയായിരുന്നുവെന്ന് ചരിത്രരേഖകൾ സൂചിപ്പിക്കുന്നു. നിലവിൽ എലിസബത്ത് രാജ്ഞിയുടെ കിരീടത്തിലാണ് ഈ വജ്രം പതിപ്പിച്ചിരിക്കുന്നത്. കൊളോണിയൽ ചൂഷണത്തിൻ്റെ പ്രതീകമായി ഇതിനെ കാണുന്ന ഇന്ത്യയെ കൂടാതെ അഫ്ഗാനിസ്താൻ, പാകിസ്താൻ, ഇറാൻ എന്നീ രാജ്യങ്ങളും വജ്രത്തിൻ്റെ ഉടമസ്ഥാവകാശത്തിനായി വാദിക്കുന്നുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ന്യൂയോർക്ക് മേയറുടെ പ്രസ്താവനയ്ക്കെതിരെ ബ്രിട്ടനിലെ കുടിയേറ്റ വിരുദ്ധ പാർട്ടിയായ റീഫോം യുകെ കടുത്ത ഭാഷയിൽ പ്രതികരിച്ചു. മേയറുടെ വാക്കുകൾ രാജാവിനെ അപമാനിക്കുന്നതാണെന്ന് പാർട്ടിയുടെ ഹോം അഫയേഴ്സ് വക്താവ് സിയ യൂസഫ് പറഞ്ഞു. ‘ഈ മനോഹരമായ വജ്രം ഇപ്പോൾ ലണ്ടൻ ടവറിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. അത് അവിടെത്തന്നെ തുടരും’ – അദ്ദേഹം എക്സിൽ കുറിച്ചു. കൊളോണിയൽ കാലഘട്ടത്തിലെ കൊള്ളമുതലുകൾ തിരികെ നൽകണമെന്ന ആഗോള ചർച്ചകൾക്ക് മംദാനിയുടെ പ്രസ്താവന വീണ്ടും ശക്തി പകർന്നിട്ടുണ്ട്.