ഡൊണാൾഡ് ട്രംപിന്റെ ഭരണത്തിന് കീഴിൽ അമേരിക്കൻ കുടിയേറ്റ നയങ്ങളിൽ വന്ന മാറ്റം അനധികൃത കുടിയേറ്റക്കാരേക്കാൾ കൂടുതൽ ബാധിച്ചത് നിയമപരമായി എത്തുന്നവരെയെന്ന് റിപ്പോർട്ട്. കാറ്റോ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡേവിഡ് ജെ. ബിയർ നടത്തിയ പഠനമനുസരിച്ച്, അനധികൃത അതിർത്തി കടന്നുകയറ്റത്തേക്കാൾ 2.5 മടങ്ങ് അധികമാണ് നിയമപരമായ കുടിയേറ്റത്തിൽ വരുത്തിയ കുറവ്. ആകെ കുടിയേറ്റത്തിലുണ്ടായ കുറവിന്റെ 72 ശതമാനവും നിയമപരമായ വഴികളിലൂടെ എത്തുന്നവർക്കാണെന്നത് ശ്രദ്ധേയമാണ്.
ഇന്ത്യൻ ഐടി വിദഗ്ധരും സാങ്കേതിക പ്രവർത്തകരും പ്രധാനമായും ആശ്രയിക്കുന്ന എച്ച്-1ബി വിസകളുടെ എണ്ണത്തിൽ 25 ശതമാനം കുറവുണ്ടായി. വിദേശത്ത് നിന്ന് ജീവനക്കാരെ കൊണ്ടുവരുന്ന കമ്പനികൾക്ക് ഒരു ലക്ഷം ഡോളർ (ഏകദേശം 83 ലക്ഷം രൂപ) ഫീസായി ഏർപ്പെടുത്തിയത് വലിയ തിരിച്ചടിയായി. ഇതോടെ പുതിയ അപേക്ഷകരുടെ എണ്ണത്തിൽ 87 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി. ഇത് സിലിക്കൺ വാലിയിലെ ടെക് കമ്പനികളെയും അമേരിക്കൻ ആരോഗ്യ മേഖലയെയും ദോഷകരമായി ബാധിച്ചേക്കാം.
തൊഴിൽ വിസകൾക്ക് പുറമെ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള വിസകളിൽ 40 ശതമാനം കുറവുണ്ടായി. കുടുംബാംഗങ്ങളെയും പങ്കാളികളെയും അമേരിക്കയിലേക്ക് കൊണ്ടുവരുന്നത് 65 ശതമാനം വരെ കുറഞ്ഞതായും പഠനം വ്യക്തമാക്കുന്നു. അഭയാർത്ഥികൾക്കും രാഷ്ട്രീയ അഭയം തേടുന്നവർക്കും (Asylum) നിയമപരമായ പ്രവേശനം 99.9 ശതമാനം വരെ തടയപ്പെട്ടു. ഇത് കേവലം അനധികൃത കുടിയേറ്റം തടയാനുള്ള നീക്കമല്ലെന്നും, മറിച്ച് എല്ലാത്തരം കുടിയേറ്റങ്ങളെയും ലക്ഷ്യം വെച്ചുള്ള കടന്നാക്രമണമാണെന്നും ഡേവിഡ് ബിയർ നിരീക്ഷിക്കുന്നു.



