മൂന്നാര്‍: മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന കൂരയില്‍ കഴിഞ്ഞിരുന്ന മൂന്നാര്‍ സ്വദേശി അളകമ്മയുടെ വീടെന്ന സ്വപ്നത്തിന് സാക്ഷാത്കാരം. അളകമ്മയ്ക്കും വേണ്ടേ ഒരു അഴകുജീവിതം എന്ന പേരില്‍ കഴിഞ്ഞ മാര്‍ച്ച് 11നു ദീപികയില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയാണ് ഇവര്‍ക്ക് വീടിനുള്ള വഴി തുറന്നത്. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട സെന്റര്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സോഷ്യല്‍ ജസ്റ്റീസ് എന്ന സംഘടനയാണ് അളകമ്മയുടെ ദുരിതം തിരിച്ചറിഞ്ഞ് വീട് നിര്‍മിക്കാന്‍ സന്നദ്ധമായത്. വീട് നിര്‍മാണത്തിന്റെ ശിലാസ്ഥാപനം കഴിഞ്ഞ ദിവസം നടന്നു.
കഴിഞ്ഞ ഇരുപതു വര്‍ഷമായി പഞ്ചായത്തില്‍ ശുചീകരണ ജോലി ചെയ്തു വരുന്ന അളകമ്മയ്ക്ക് അടച്ചുറച്ചുറപ്പുള്ള വീടെന്നത് ദീര്‍ഘനാളത്തെ സ്വപ്നമായിരുന്നു. ഈ ആഗ്രഹമാണ് ഇപ്പോള്‍ യാഥാര്‍ഥ്യമാകുന്നത്. സംഘടനയുടെ നേതൃത്വത്തില്‍ അളകമ്മയ്ക്ക് സ്വന്തമായുള്ള രണ്ടു സെന്റ് ഭൂമിയിലാണ് വീട് നിര്‍മിക്കുന്നത്. പ്രസിഡന്റ് ജോസഫ് ഡിസില്‍വയാണ് ശിലാസ്ഥാപനം നിര്‍വഹിച്ചത്.
ഷീറ്റുകൊണ്ടു മറച്ച ഷെഡില്‍ താമസിച്ചു വന്നിരുന്ന അളകമ്മ പഞ്ചായത്തില്‍ വീടിനായി അപേക്ഷിച്ച് കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. ലൈഫ് പദ്ധതിയില്‍ തന്റെ പേരില്‍ വീട് അനുവദിക്കപ്പെട്ടതായി ഇവര്‍ പറയുന്നുണ്ടെങ്കിലും ഇതു സംബന്ധിച്ച് യാതൊരു രേഖകളും കൈയില്‍ എത്തിയിട്ടില്ല. ഇതിനിടെയാണ് 2024 സെപ്റ്റംബര്‍ 25ന് ജോലി സമയത്ത് അപ്രതീക്ഷിതമായി അളകമ്മയുടെ നേര്‍ക്ക് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
നല്ലതണ്ണി കല്ലാറിലെ മാലിന്യ സംസ്കരണ പ്ലാന്റില്‍ മാലിന്യം വേര്തിരിക്കുന്നതിനിടെയായിരുന്നു സംഭവം. ആനയുടെ ആക്രമണത്തില്‍ കാലിനു ഗുരുതരമായി പരിക്കേറ്റു. ആലുവ രാജഗിരി ആശുപത്രിയിലായിരുന്നു ചികിത്സ.
എട്ടു ലക്ഷത്തോളം രൂപ ഇതിനായി ചെലവായി. ഇതില്‍ ഒന്നര ലക്ഷം രൂപ പഞ്ചായത്ത് നിന്നും അനുവദിച്ചു. ഒരു ലക്ഷം രൂപ വനം വകുപ്പ് നഷ്ടപരിഹാരമായും നല്കി.അഞ്ചര ലക്ഷം രൂപ നിലവില്‍ ബാധ്യതയുണ്ട്. നാലുമക്കളാണുള്ളത്. എല്ലാവരും കൂലിപ്പണി ചെയ്താണ് ഉപജീവനം കഴിക്കുന്നത്.



