തിരുവനന്തപുരം: യുഎസ്-ഇസ്രയേൽ-ഇറാൻ സംഘർഷവും ഹോർമുസ് കടലിടുക്ക് ഉപരോധവും ആഗോള ഊർജപ്രതിസന്ധിയും പ്രധാനചർച്ചാവിഷയങ്ങളായി തുടരുന്നതിനിടെ കേരളത്തിലെ വിഴിഞ്ഞം തുറമുഖത്തിലേക്ക് ലോകത്തിന്റെ കണ്ണുകൾ ഉറ്റുനോക്കുകയാണെന്ന എക്സ് പോസ്റ്റുമായി കോൺഗ്രസ് എംപി ശശി തരൂർ.

“100 കപ്പലുകൾ. ഒരു ലക്ഷ്യസ്ഥാനം. ഹോർമുസ് കടലിടുക്ക് പ്രതിസന്ധി ആഗോള കപ്പൽ ഗതാഗതത്തെ എന്റെ മണ്ഡലത്തിലേക്ക് തിരിച്ചിരിക്കുന്നു! തിരുവനന്തപുരത്തെ വിഴിഞ്ഞം തുറമുഖം നിലവിൽ 100 കപ്പലുകളുടെ ക്യൂവും വിവിധയിടങ്ങളിൽനിന്നുള്ള അന്വേഷണങ്ങളുമായി വലിയ തിരക്കിലാണ്,” തരൂർ പോസ്റ്റിൽ കുറിച്ചു.

തുറമുഖം കൈവരിച്ച നേട്ടങ്ങൾ പങ്കുവെച്ചുകൊണ്ട് തരൂർ വിഴിഞ്ഞത്തെ ലോകത്തിനുള്ള ഇന്ത്യയുടെ “ട്രാൻസ്ഷിപ്മെന്റ് ആൻസർ” എന്ന് വിശേഷിപ്പിച്ചു.

“റെക്കോഡ് സമയം കൊണ്ട് ഒരു ദശലക്ഷം TEU (കപ്പലിന്റെ കണ്ടെയ്നർ കപ്പാസിറ്റി) കൈകാര്യം ചെയ്തതും രണ്ടാം ഘട്ടം വേഗത്തിലാക്കിയതും വിഴിഞ്ഞത്തെ ചരക്കുനീക്കത്തിനുള്ള ലോകത്തിനുള്ള ഇന്ത്യയുടെ ഉത്തരമാക്കി മാറ്റിയിരിക്കുന്നു. തുറമുഖം യാഥാർത്ഥ്യമാക്കിയ ടെൻഡർ കൊണ്ടുവരാൻ ഞാൻ കൂടി ആദ്യഘട്ടത്തിൽ ഭാഗമായപ്പോൾ ധാരാളം സംശയാലുക്കളും വിമർശകരും ഉണ്ടായി, എന്നിരുന്നാലും ഇത് ഒരു വലിയ പദ്ധതിയായിരുന്നു,” തരൂർ പറഞ്ഞു.

“ഇന്ന്, വിഴിഞ്ഞത്ത് തിരമാലകൾ മാറുകയാണ്…ഇന്ത്യയുടെ ആദ്യത്തെ ഡീപ്-വാട്ടർ ട്രാൻസ്ഷിപ്മെന്റ് ഹബ് ഇനി ഒരു പ്രോജക്റ്റ് മാത്രമല്ല; അത് ലോകത്തിന്റെ ആവശ്യകതയാണ്,” തരൂർ കൂട്ടിച്ചേർത്തു. പുരോഗമിക്കുന്ന വിപുലീകരണങ്ങൾ ചൂണ്ടിക്കാട്ടി, ആഗോള കപ്പൽ ഗതാഗതത്തിന് പുതിയ നിലവാരം നിശ്ചയിക്കുന്ന “ഒരു നാവിക ഭീമന്റെ ജനനം” എന്ന് വിശേഷിപ്പിച്ചു.

“മാർച്ച് 2026-ൽ മാത്രം 61 കപ്പലുകൾ കൈകാര്യം ചെയ്തു, ഇത് ഒരു പുതിയ റെക്കോഡാണ്. 100 ബെർതിങ് കോളുകൾ (പാർക്കിങ് സൗകര്യമൊരുക്കൽ) തീർപ്പാക്കിയിട്ടുണ്ട്. ഒരേസമയം അഞ്ച് മദർഷിപ്പുകൾക്ക് സൗകര്യമൊരുക്കാൻ വിപുലീകരണം പുരോഗമിക്കുന്നു. കൊളംബോ അല്ലെങ്കിൽ സിങ്കപ്പൂർ പോലുള്ള ലോകോത്തര കേന്ദ്രങ്ങളുമായി മത്സരിക്കുന്ന ഒരു നാവിക ഭീമന്റെ ജനനത്തിന് ഞങ്ങൾ സാക്ഷ്യം വഹിക്കുകയാണ്; ഇത് ഒരു പുതിയ നിലവാരം നിശ്ചയിക്കുന്നു. ഏറെ അഭിമാനത്തോടെയാണ് ഈ കുറിപ്പ് പോസ്റ്റ് ചെയ്യുന്നത്” തരൂർ കുറിച്ചു.

അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ (APSEZ) ആണ് വിഴിഞ്ഞം തുറമുഖം പ്രവർത്തിപ്പിക്കുന്നത്.