കണ്ണൂർ: നിതിൻ രാജിന്റെ മരണത്തിൽ വിശദീകരണവുമായി അഞ്ചരക്കണ്ടി ഡെന്റൽ കോളജ് മാനേജ്മെന്റ്. ലോൺ ആപ്പ് ഭീഷണിയാണ് നിതിൻ രാജിന്റെ മരണത്തിലേക്ക് നയിച്ചതെന്ന് കോളജ് മാനേജ്മെന്റ് വ്യക്തമാക്കി. ജാതി വിവേചന ആരോപണം തെറ്റാണെന്ന് കോളജ് എംഡി അദിനാൻ പറഞ്ഞു.
നിതിൻ ലോൺ എടുത്തത് സഹോദരീ ഭർത്താവിന് വേണ്ടിയാണ്. അധ്യാപികയുടെ നമ്പർ റഫറൻസ് നമ്പറിൽ നിന്ന് മാറ്റാൻ നിതിനോട് ആവശ്യപ്പെട്ടു. അധ്യാപികയുടെ നമ്പർ നൽകിയിട്ടില്ലെന്ന് നിതിൻ രാജ് ആവർത്തിച്ചു. ഇതോടെ അധ്യാപിക സൈബർ സെല്ലിൽ പരാതി നൽകാൻ തീരുമാനിച്ചു.
ഇതിന് പിന്നാലെയാണ് നിതിൻ രാജ് ജീവനൊടുക്കിയതെന്നും അദിനാൻ പറഞ്ഞു. കോളജിന് പുറത്ത് നിതിൻ രാജ് ഉൾപ്പെട്ട ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ സമയത്തെല്ലാം കോളജിന്റെ ഭാഗത്ത് നിന്ന് പരമാവധി സഹായിച്ചതാണ്. കൗൺസിലിംഗ് നൽകുമെന്ന് ഉറപ്പ് നൽകി രക്ഷിതാക്കൾ നിതിനെ കൂട്ടിക്കൊണ്ടുപോയി.
ഇക്കാര്യം കോളജിലും പോലീസ് സ്റ്റേഷനിലും എഴുതി നൽകിയിരുന്നു. അധ്യാപകർ നിരന്തരം ആവശ്യപ്പെട്ടാണ് നിതിൻ തിരികെ കോളജിൽ എത്തിയത്. കോളജിലെ അധ്യാപകരും ജീവനക്കാരും അടക്കം ഒരാൾക്കെതിരെയും നിതിൻരാജ് പരാതി നൽകിയിട്ടില്ലെന്നും കോളജ് എംഡി പറഞ്ഞു.



