തിരുവനന്തപുരം: കെ.സുധാകരൻ എംപി എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ കണ്ടതിൽ പ്രതികരണവുമായി കെ.മുരളീധരൻ. മുഖ്യമന്ത്രി ചർച്ച ഇപ്പോൾ ആവശ്യമില്ല. അതിന് ധാരാളം സമയമുണ്ട്. ചർച്ചകൾ നാലാം തീയതി കഴിഞ്ഞ് നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
നാലാം തീയതി കഴിയുമ്പോൾ എന്ത് അഭിപ്രായമുണ്ടെങ്കിലും ഹൈക്കമാൻഡ് പ്രതിനിധികളുടെ മുന്നിൽ പറയാം. കോൺഗ്രസ് പ്രസിഡന്റിനെ ആർക്കും കണ്ട് അഭിപ്രായം പറയാം. ആര് പറയണം ആര് പറയണ്ടയെന്ന് തീരുമാനിക്കാൻ താൻ ആളല്ലെന്ന് മുരളീധരൻ പറഞ്ഞു. നിയന്ത്രിക്കേണ്ടവർ നിയന്ത്രിക്കണം.
തന്റെ അഭിപ്രായം നാലാം തീയതിക്ക് ശേഷം പറയുമെന്നും അദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി പദവിയിൽ ടേം വ്യവസ്ഥകൾ ഒന്നുമില്ലെന്നും തെരഞ്ഞെടുക്കപ്പെടുന്ന നേതാവ് അഞ്ചുവർഷവും മുഖ്യമന്ത്രിയായി തുടരുമെന്നും മുരളീധരൻ വ്യക്തമാക്കി. ഇത്തവണ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കേണ്ട ചുമതല യുഡിഎഫിനില്ല.
അത് സിപിഎമ്മിന്റെ ജോലിയാണ്. യുഡിഎഫിന്റെ രണ്ട് ടേം കഴിഞ്ഞുവെന്നും ഇനി പിണറായി വിജയനാണോ അതോ ജയിച്ചുവരുന്ന പുതിയ ആരെങ്കിലുമാണോ പ്രതിപക്ഷ നേതാവാകേണ്ടതെന്ന് എൽഡിഎഫ് തീരുമാനിക്കട്ടെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് വല്ലതും പറയേണ്ടി വരുമെന്ന് കരുതിയാണ് പിണറായി വിജയൻ ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാത്തതെന്നും മുരളീധരൻ പറഞ്ഞു.



