കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം നിലച്ചു. കേസിലെ പ്രധാന പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, പത്മകുമാര്‍ ഉൾപ്പടെയുള്ള ആരെയും ഇഡി ചോദ്യം ചെയ്തിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്.
സ്വര്‍ണക്കൊള്ള കേസിലെ കള്ളപ്പണ ഇടപാട് ഉള്‍പ്പെടെയാണ് ഇഡി അന്വേഷിക്കുന്നത്. കഴിഞ്ഞ ജനുവരിയിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. തുടർന്ന് മുരാരി ബാബു അടക്കമുള്ളവരെ ചോദ്യം ചെയ്തെങ്കിലും ഇതുവരെ ഇഡി ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
ഇതിനിടെ കേസ് അന്വേഷിച്ചിരുന്ന ഇഡി അഡീഷണൽ ഡയറക്ടറെ അശുഘോയലിനെ സ്ഥലം മാറ്റുകയും ചെയതിരുന്നു. എന്നാൽ പുതിയ ഉദ്യോഗസ്ഥൻ ചാർജ് ഏറ്റെടുത്തെങ്കിലും ഇതുവരെ സ്വര്‍ണക്കൊള്ള കേസിൽ അന്വേഷണം തുടങ്ങിയിട്ടില്ല.
ഇഡി അന്വേഷണം നിലച്ചതിനൊപ്പം തന്നെ എസ്ഐടി അന്വേഷണവും ഇഴയുകയാണ്. ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയ ക്രമക്കേടുകളുടെ അടിസ്ഥാനത്തിലാണ് ഇഡി കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.



