ലെബനനിലെ ആക്രമണങ്ങള്‍ തുടരുമെന്നും ഹിസ്ബുള്ളയെ ഇല്ലാതാക്കുമെന്നും വ്യക്തമാക്കി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ആക്രമണത്തില്‍ നിന്ന് ഇസ്രയേലിനെ യുഎസ് തടഞ്ഞിട്ടുണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ വെളിപ്പെടുത്തല്‍. ഹിസ്ബുള്ളയുടെ റോക്കറ്റ്, ഡ്രോണ്‍ ശേഷി നശിപ്പിക്കുമെന്നും പ്രധാന ലക്ഷ്യം ഹിസ്ബുള്ളയെ തകര്‍ക്കുക എന്നതാണെന്നും നെതന്യാഹു വ്യക്തമാക്കി.

പശ്ചിമേഷ്യയിലെ ഏത് സാഹചര്യത്തെയും നേരിടാന്‍ തങ്ങള്‍ ഒരുക്കമാണ്. മാത്രമല്ല ഇസ്രയേലിനും അമേരിക്കയ്ക്കും വ്യക്തമായ ലക്ഷ്യങ്ങളുണ്ട്. ഇറാന്‍ ആണവശക്തി ആകരുത്, ആണവ സമ്പുഷ്ടീകരണം ഉപേക്ഷിക്കണം, ഹോര്‍മുസ് തുറക്കണം തുടങ്ങിയവ തങ്ങളുടെ ലക്ഷ്യങ്ങളാണെന്നും അത് തന്നെയാണ് യുഎസിന്റെ ലക്ഷ്യങ്ങളെന്നും നെതന്യാഹു ആവര്‍ത്തിച്ച് വ്യക്തമാക്കി.

ഹിസ്ബുള്ളയെ സൈനികമായി നിരായുധീകരിക്കുകയാണ് ഇസ്രായേലിന്റെ ലക്ഷ്യമെന്ന് പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് നേരത്തെ വ്യക്തമാക്കിയിരുന്നു. ലക്ഷ്യത്തിലേക്ക് എത്താന്‍ യുഎസിന്റെ നേരിട്ടുള്ള ഇടപെടല്‍ പിന്തുണക്കുന്നുണ്ട്. തെക്കന്‍ ലെബനനിലേക്ക് പ്രദേശവാസികള്‍ മടങ്ങി എത്തുന്നു. ലെബനനില്‍ സൈന്യം പിടിച്ചെടുത്ത മേഖലകള്‍ കൈവശം വയ്ക്കുന്നത് തുടരുമെന്നും ഇസ്രയേല്‍ വ്യക്തമാക്കി.