കുവൈത്തിലെ അതീവ സുരക്ഷാ മേഖലയായ നാഷണൽ ഗാർഡ് സൈറ്റിലാണ് ഡ്രോൺ ആക്രമണം നടന്നത്. വ്യാഴാഴ്ചയുണ്ടായ ആക്രമണത്തിൽ താവളത്തിന് നാശനഷ്ടങ്ങൾ സംഭവിച്ചതായി കുവൈത്ത് നാഷണൽ ഗാർഡ് വക്താവ് ബ്രിഗേഡിയർ ജനറൽ ജദാൻ ഫാദൽ സ്ഥിരീകരിച്ചു. ഒരു ശത്രു ഡ്രോൺ ആണ് നാഷണൽ ഗാർഡ് സൈറ്റിനെ ലക്ഷ്യമിട്ടെത്തിയത്. ആക്രമണത്തിൽ കെട്ടിടങ്ങൾക്കും സൈനിക സാമഗ്രികൾക്കും കേടുപാടുകൾ സംഭവിച്ചു. ആക്രമണ സമയത്ത് സൈനികർ സുരക്ഷിതരായിരുന്നതിനാൽ ആർക്കും പരിക്കോ ജീവഹാനിയോ സംഭവിച്ചിട്ടിലെന്നും വക്താവ് പറഞ്ഞു.

സ്ഫോടനത്തിന് പിന്നാലെ എമർജൻസി ടീമുകൾ സ്ഥലത്തെത്തുകയും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. രാജ്യത്തിൻ സുപ്രധാന താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ഏത് തരം ശത്രു നീക്കങ്ങളെയും നേരിടുന്നതിനും നാഷണൽ ഗാർഡ് സർവ്വസജ്ജമാണെന്ന് ബ്രിഗേഡിയർ ജനറൽ ജദാൻ ഫാദൽ പ്രസ്താവനയിൽ വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷയിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. ഇറാഖ്-ഇറാൻ അതിർത്തികളോട് ചേർന്നുനിൽക്കുന്ന ഗൾഫ് രാജ്യങ്ങളിൽ ഡ്രോൺ ആക്രമണങ്ങൾ വർദ്ധിക്കുന്നത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. ഇസ്ലാമാബാദിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് കുവൈത്തിന് നേരെ ഇത്തരമൊരു ആക്രമണം ഉണ്ടായതെന്നത് ശ്രദ്ധേയമാണ്.