അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നു. സിഎൻഎൻ പുറത്തുവിട്ട ഏറ്റവും പുതിയ സർവ്വേ പ്രകാരം, സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ട്രംപിനുള്ള ജനപ്രീതി 31 ശതമാനമായി താഴ്ന്നു. ഇത് അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണ്.

 മൂന്നിൽ രണ്ട് ഭാഗം അമേരിക്കക്കാരും (67%) ട്രംപിന്റെ നയങ്ങൾ രാജ്യത്തെ സാമ്പത്തികാവസ്ഥ വഷളാക്കിയെന്ന് വിശ്വസിക്കുന്നു. ജനുവരിയെ അപേക്ഷിച്ച് ഇതിൽ 10 പോയിന്റിന്റെ വർദ്ധനവുണ്ടായി. പണപ്പെരുപ്പം നേരിടുന്നതിൽ ട്രംപിന് വെറും 27% പിന്തുണ മാത്രമാണുള്ളത്. സ്വന്തം പാർട്ടിയിലുള്ളവർക്കിടയിലും ട്രംപിന് സ്വാധീനം കുറയുന്നുണ്ട്. ജനുവരിയിൽ 52% റിപ്പബ്ലിക്കൻമാരും അദ്ദേഹത്തെ ശക്തമായി പിന്തുണച്ചിരുന്നെങ്കിൽ ഇപ്പോഴത് 43 ശതമാനമായി കുറഞ്ഞു. 45 വയസ്സിന് താഴെയുള്ള റിപ്പബ്ലിക്കൻമാർക്കിടയിൽ 23 പോയിന്റിന്റെ വൻ ഇടിവാണ് രേഖപ്പെടുത്തിയത്.

ഇറാന്റെ മേലുള്ള സൈനിക നീക്കത്തെത്തുടർന്ന് രാജ്യത്ത് ഇന്ധനവില ഗാലന് 4 ഡോളറിന് മുകളിൽ എത്തിയത് ജനങ്ങളെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കി. 63% കുടുംബങ്ങളും ഇന്ധനവില വർദ്ധനവ് മൂലം കഷ്ടത അനുഭവിക്കുന്നു. ഇന്ധനവില നിയന്ത്രിക്കുന്നതിൽ ട്രംപിന് വ്യക്തമായ പദ്ധതിയൊന്നുമില്ലെന്ന് 70% പേരും കരുതുന്നു.

ട്രംപിന്റെ വിദേശനയങ്ങൾ ലോകത്തിന് മുന്നിൽ അമേരിക്കയുടെ അന്തസ്സ് കുറച്ചുവെന്ന് 63% പേർ അഭിപ്രായപ്പെട്ടു. ഇതിൽ ജനുവരിയെ അപേക്ഷിച്ച് 6 പോയിന്റിന്റെ വർദ്ധനവുണ്ടായി. നിലവിലെ ഭാഗികമായ സർക്കാർ സ്തംഭനത്തിന് (DHS Shutdown) ഉത്തരവാദി ട്രംപും റിപ്പബ്ലിക്കൻ പാർട്ടിയുമാണെന്ന് 39% പേർ കരുതുന്നു. വിമാനത്താവളങ്ങളിൽ ഐസ് (ICE) ഏജന്റുമാരെ നിയോഗിച്ച ട്രംപിന്റെ നടപടി കാര്യങ്ങൾ കൂടുതൽ വഷളാക്കിയെന്ന് 40% പേരും അഭിപ്രായപ്പെട്ടു.

അമേരിക്ക നേരിടുന്ന ഏറ്റവും വലിയ പ്രശ്നം വിലക്കയറ്റമാണെന്ന് 40% പേരും ഒരേസ്വരത്തിൽ പറയുന്നു. പച്ചക്കറി സാധനങ്ങൾക്കും നിത്യോപയോഗ സാധനങ്ങൾക്കും അമിതവില നൽകേണ്ടി വരുന്നത് സാധാരണക്കാരെ ദാരിദ്ര്യത്തിലേക്ക് നയിക്കുന്നുവെന്ന് സർവ്വേയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. ട്രംപിന്റെ രണ്ടാം ഊഴത്തിലെ പല നടപടികളും പരിധി ലംഘിച്ചുവെന്നാണ് ഭൂരിഭാഗം അമേരിക്കക്കാരുടെയും (60%) വിലയിരുത്തൽ.