ഹോർമൂസ് കടലിടുക്ക് തുറക്കുന്നതിൽ പരാജയപ്പെട്ട യുഎസ്എ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്, ഇറാഖിൽ കരയുദ്ധത്തിന് തയ്യാറെടുക്കുന്നുവെന്ന റിപ്പോര്‍ട്ടിനിടെ സുഡാൻ ഇസ്ലാമിസ്റ്റ് കമാൻഡറുടെ മുന്നറിയിപ്പ് ചർച്ചയാകുന്നു. ഫെബ്രുവരി 28 -നാണ് ഇസ്രയേലിന്‍റെ സമ്മർദ്ദത്തിന് വഴങ്ങി യുഎസ്എ ഇറാൻ ആക്രമണം ആരംഭിക്കുന്നത്. ആദ്യ ദിവസം തന്നെ ഇറാന്‍റെ പരമോന്നത നേതാവ് അലി ഖമനേയിയെയും നിരവധി സൈനിക മേധാവികളെയും കൊലപ്പെടുത്താൻ ഇസ്രയേലിന് സാധിച്ചെങ്കിലും പിന്നീടിങ്ങോട്ട് ഇതുവരെയായും കാര്യമായ ഒരു മുന്നേറ്റവും അവകാശപ്പെടാനില്ലായിരുന്നു. ഇതിനിടെയാണ് ഇറാനിലേക്ക് യുഎസ്എയോ ഇസ്രയേലോ കരയുദ്ധത്തിന് മുതിർന്നാൽ തങ്ങളുടെ സൈന്യത്തെ ഇറാന്‍റെ സഹായത്തിനായി ഇറക്കുമെന്ന് സുഡാൻ ഇസ്ലാമിസ്റ്റ് കമാൻഡർ അൽ നാജി അബ്ദുള്ള അവകാശപ്പെട്ടത്.
സുഡാനിലെ ആഭ്യന്തരയുദ്ധത്തിൽ ദേശീയ സൈന്യത്തോടൊപ്പം പോരാടുന്ന സുഡാനീസ് മുജാഹിദീൻ എന്ന സംഘടനയുടെ നേതാവാണ് അൽ നാജി അബ്ദുള്ള. “ഞങ്ങൾ ഇറാനെ പിന്തുണയ്ക്കുന്നു, ഇവിടെ സുഡാനിൽ നിന്ന് ഞങ്ങൾ അത് പറയുന്നു,” ഇറാനുള്ള പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് സംസാരിക്കവെ അൽ നാജി അബ്ദുള്ള പറഞ്ഞു. “അമേരിക്കക്കാരും സയണിസ്റ്റുകളും ഇറാനിൽ കരസേനയെ വിന്യസിച്ചാൽ, അവരെ നേരിടാൻ ഞങ്ങൾ ഞങ്ങളുടെ ഇടയിൽ നിന്ന് സൈന്യത്തെ അയയ്ക്കും. ഞങ്ങൾ ഇത് തുറന്നു പറയുന്നു… ഞങ്ങളുടെ എല്ലാ ബറ്റാലിയനുകളെയും അവിടെ യുദ്ധം ചെയ്യാൻ അയയ്ക്കും.” അൽ നാജി അബ്ദുള്ള കൂട്ടിച്ചേർത്തു. യുദ്ധം തുടങ്ങിയ ശേഷം ഇതാദ്യമായാണ് ഇറാന് പ്രത്യക്ഷ പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് ഒരു വിദേശ രാജ്യത്തെ സൈനിക സംഘത്തിൽ നിന്ന് ഇത്തരമൊരു പ്രസ്ഥാവന ഉണ്ടാകുന്നത്.



