ഇറാനെതിരായ സൈനിക നടപടികൾ അവസാനിപ്പിക്കണമെന്ന പ്രമേയം അമേരിക്കൻ സെനറ്റ് തള്ളി. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് യുദ്ധം തുടരാനുള്ള പൂർണ്ണ പിന്തുണ നൽകിക്കൊണ്ടാണ് റിപ്പബ്ലിക്കൻ പാർട്ടി പ്രമേയത്തെ പരാജയപ്പെടുത്തിയത്. കോൺഗ്രസിന്റെ മുൻകൂർ അനുമതിയില്ലാതെ ഇറാനെതിരെ ആക്രമണം നടത്തുന്നത് തടയാനായി ഡെമോക്രാറ്റിക് പാർട്ടി കൊണ്ടുവന്ന വാർ പവേഴ്സ് റെസല്യൂഷനാണ് സെനറ്റിൽ പരാജയപ്പെട്ടത്. 47നെതിരെ 53 വോട്ടുകൾക്കാണ് പ്രമേയം തള്ളിയത്.

റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റിൽ വോട്ടെടുപ്പ് കർശ്ശനമായ പാർട്ടി അടിസ്ഥാനത്തിലാണ് നടന്നത്. റിപ്പബ്ലിക്കൻ സെനറ്റർ റാൻഡ് പോൾ ഡെമോക്രാറ്റുകൾക്കൊപ്പം ചേർന്ന് പ്രമേയത്തെ പിന്തുണച്ചപ്പോൾ, ഡെമോക്രാറ്റിക് സെനറ്റർ ജോൺ ഫെറ്റർമാൻ പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തു. യുദ്ധം മധ്യേഷ്യയിൽ പടരുന്ന സാഹചര്യത്തിൽ ട്രംപിന്റെ കൈകൾ കെട്ടിയിടുന്നത് അപകടകരമാണെന്ന് റിപ്പബ്ലിക്കൻ നേതാക്കൾ വാദിച്ചു. അമേരിക്കൻ സൈനികരുടെ സുരക്ഷ ഉറപ്പാക്കാൻ ട്രംപിന് സൈനിക നീക്കങ്ങൾ തുടരാൻ അനുവാദം നൽകണമെന്നാണ് ഇവരുടെ പക്ഷം.

ഇറാൻ ആണവായുധം നിർമ്മിക്കുന്നത് തടയാൻ സൈനിക നടപടി അനിവാര്യമാണെന്ന് സെനറ്റർ ലിൻഡ്സെ ഗ്രഹാം പറഞ്ഞു. ഇറാൻ ഒരു ഭീകര രാഷ്ട്രമാണെന്നും അവരെ നിലയ്ക്ക് നിർത്താൻ ട്രംപിന് ഭരണഘടനാപരമായ അധികാരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ കോൺഗ്രസിനെ നോക്കുകുത്തിയാക്കി യുദ്ധം പ്രഖ്യാപിച്ചത് നിയമവിരുദ്ധമാണെന്ന് ഡെമോക്രാറ്റിക് നേതാവ് ചക് ഷൂമർ കുറ്റപ്പെടുത്തി. ഈ യുദ്ധം അമേരിക്കയെ വലിയൊരു പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

യുദ്ധം ആരംഭിച്ച് ദിവസങ്ങൾ പിന്നിടുമ്പോൾ ആറ് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഇറാനിൽ ആയിരത്തിലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരു പെൺകുട്ടികളുടെ സ്കൂളിന് നേരെ നടന്ന ബോംബാക്രമണത്തെക്കുറിച്ച് പന്റഗൺ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ ഇറാൻ യുദ്ധക്കപ്പൽ അമേരിക്കൻ അന്തർവാഹിനി തകർത്തതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. വരും ദിവസങ്ങളിൽ വ്യോമാക്രമണം കൂടുതൽ ശക്തമാക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം.

പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് സെനറ്റിൽ യുദ്ധത്തിന്റെ പുരോഗതി വിശദീകരിച്ചു. എട്ട് ആഴ്ചയോളം യുദ്ധം നീണ്ടുനിൽക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഇറാൻ മിസൈൽ ആക്രമണങ്ങൾ തുടരുന്നത് അമേരിക്കൻ സൈന്യത്തിന് വലിയ വെല്ലുവിളിയാണ്. എന്നാൽ ഇറാൻ വ്യോമപാതയുടെ പൂർണ്ണ നിയന്ത്രണം ഉടൻ അമേരിക്കൻ സേന ഏറ്റെടുക്കുമെന്ന് ഹെഗ്‌സെത്ത് അവകാശപ്പെട്ടു. അമേരിക്കൻ ജനതയുടെ സുരക്ഷയ്ക്കായി ഏതറ്റം വരെയും പോകുമെന്ന് വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലവിറ്റും വ്യക്തമാക്കി.

ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സിലും സമാനമായ പ്രമേയം ഉടൻ വോട്ടെടുപ്പിന് എത്തും. സ്പീക്കർ മൈക്ക് ജോൺസൺ പ്രമേയത്തെ ശക്തമായി എതിർക്കുന്നുണ്ട്. അവിടെയും റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ളതിനാൽ പ്രമേയം പരാജയപ്പെടാനാണ് സാധ്യത. വരാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ യുദ്ധം ഒരു പ്രധാന വിഷയമാക്കാനാണ് ട്രംപ് ലക്ഷ്യമിടുന്നത്. യുദ്ധം അവസാനിപ്പിക്കണമെന്ന ആവശ്യം തള്ളപ്പെട്ടതോടെ അമേരിക്കയുടെ സൈനിക നീക്കങ്ങൾ കൂടുതൽ തീവ്രമാകും.