അമേരിക്കയിലെ ഫെഡറൽ ജീവനക്കാരെ ജോലിയിൽ നിന്ന് നീക്കം ചെയ്യുന്നത് എളുപ്പമാക്കുന്ന പുതിയ ഉത്തരവിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു. ഭരണകൂടത്തിന്റെ നയങ്ങൾ നടപ്പിലാക്കാൻ വിമുഖത കാണിക്കുന്ന ഉദ്യോഗസ്ഥരെ ഉടൻ പുറത്താക്കാൻ ഈ നിയമം ഏജൻസികൾക്ക് അധികാരം നൽകുന്നു. ഏകദേശം 50,000 കരിയർ സിവിൽ സർവീസ് ജീവനക്കാരെയാണ് ഈ നീക്കം നേരിട്ട് ബാധിക്കുക. ഇവരെ പുതിയതായി രൂപീകരിച്ച ‘ഷെഡ്യൂൾ പോളിസി/കരിയർ’ എന്ന വിഭാഗത്തിലേക്ക് മാറ്റും.

ഇതോടെ പതിറ്റാണ്ടുകളായി ഫെഡറൽ ജീവനക്കാർക്ക് ലഭിച്ചിരുന്ന പല നിയമപരമായ സംരക്ഷനങ്ങളും നഷ്ടമാകും. നിലവിൽ അമേരിക്കയിലെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ രണ്ടാം ഊഴത്തിൽ ഭരണസംവിധാനം അടിമുടി പരിഷ്കരിക്കാനുള്ള ശ്രമത്തിലാണ്. അനാവശ്യമായ ബ്യൂറോക്രാറ്റിക് തടസ്സങ്ങൾ നീക്കി ഗവൺമെന്റിനെ ഒരു ബിസിനസ് പോലെ കാര്യക്ഷമമായി പ്രവർത്തിപ്പിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് ഉന്നത ഉദ്യോഗസ്ഥരെ ‘അറ്റ് വിൽ’ (ഏതുസമയത്തും പിരിച്ചുവിടാവുന്ന) പദവിയിലേക്ക് മാറ്റുന്നത്.

നേരത്തെ ഒരു ജീവനക്കാരനെ പിരിച്ചുവിടണമെങ്കിൽ മെറിറ്റ് സിസ്റ്റംസ് പ്രൊട്ടക്ഷൻ ബോർഡ് പോലുള്ള സ്വതന്ത്ര ഏജൻസികളിൽ അപ്പീൽ നൽകാൻ അവസരമുണ്ടായിരുന്നു. എന്നാൽ പുതിയ നിയമപ്രകാരം അപ്പീൽ നൽകാനുള്ള ഈ അവകാശം കർശനമായി പരിമിതപ്പെടുത്തിയിരിക്കുന്നു. വിസിൽബ്ലോവർ സംരക്ഷണ നിയമങ്ങളിലും വലിയ മാറ്റങ്ങൾ ഭരണകൂടം നിർദ്ദേശിച്ചിട്ടുണ്ട്. പരാതികൾ പുറത്തുള്ള ഏജൻസികൾക്ക് പകരം അതത് വകുപ്പുകൾക്ക് ഉള്ളിൽ തന്നെ തീർപ്പാക്കേണ്ടി വരും.

ഗവൺമെന്റ് ജീവനക്കാരുടെ സംഘടനകൾ ഈ നീക്കത്തെ ശക്തമായി എതിർക്കുന്നുണ്ട്. ഇത് സിവിൽ സർവീസിനെ രാഷ്ട്രീയവൽക്കരിക്കാനുള്ള ശ്രമമാണെന്ന് അവർ ആരോപിക്കുന്നു. യോഗ്യതയ്ക്ക് പകരം രാഷ്ട്രീയ വിധേയത്വത്തിന് മുൻഗണന ലഭിക്കുന്നത് ഭരണരംഗത്തെ തകർക്കുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു. എന്നാൽ മോശം പ്രകടനം നടത്തുന്നവരെയും പ്രസിഡന്റിന്റെ നിർദ്ദേശങ്ങൾ ലംഘിക്കുന്നവരെയും മാറ്റാൻ ഇത് അത്യാവശ്യമാണെന്ന് വൈറ്റ് ഹൗസ് വാദിക്കുന്നു.

പല പ്രമുഖ യൂണിയനുകളും ഇതിനകം തന്നെ കോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സമാനമായ ഒരു നിയമം ട്രംപിന്റെ ആദ്യ ഭരണകാലത്ത് കൊണ്ടുവന്നതെങ്കിലും ബൈഡൻ അത് റദ്ദാക്കുകയായിരുന്നു. ഇപ്പോൾ കൂടുതൽ ശക്തമായ രീതിയിലാണ് ഈ പരിഷ്കാരം തിരിച്ചുകൊണ്ടുവരുന്നത്. ഫെഡറൽ ജീവനക്കാരുടെ ഇടയിൽ ഇത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. വരും മാസങ്ങളിൽ കൂടുതൽ പിരിച്ചുവിടലുകൾ ഉണ്ടായേക്കാമെന്നാണ് സൂചന.

ഇതുകൂടാതെ ഫെഡറൽ തൊഴിൽ അപേക്ഷകളിൽ പുതിയ ചോദ്യങ്ങളും ഭരണകൂടം ഉൾപ്പെടുത്തിയിട്ടുണ്ട്. ഉദ്യോഗാർത്ഥികളുടെ രാഷ്ട്രീയ നിലപാടുകൾ പരിശോധിക്കുന്നതിനുള്ള നീക്കമാണിതെന്ന് വിമർശകർ പറയുന്നു. വിദേശ രാജ്യങ്ങളിലുള്ള അമേരിക്കൻ എംബസികളിലെയും മറ്റ് ഏജൻസികളിലെയും ഉദ്യോഗസ്ഥരെയും ഇത് ബാധിക്കും. ഫെഡറൽ സർക്കാരിന്റെ ഘടനയിൽ തന്നെ വലിയ മാറ്റങ്ങൾ വരുത്തുന്നതാണ് ഈ പുതിയ നയം.