അമേരിക്കൻ നാവികവ്യൂഹത്തിന്റെ രഹസ്യവിവരങ്ങൾ പുറത്തുവിട്ട് ഇറാൻ വീണ്ടും പ്രകോപനത്തിന് തുടക്കമിട്ടു. യു.എസ് പടക്കപ്പലായ ‘എബ്രഹാം ലിങ്കന്റെ’യും ഒപ്പമുള്ള മറ്റ് യുദ്ധക്കപ്പലുകളുടെയും കൃത്യമായ സ്ഥാനവും വിവരങ്ങളുമാണ് ഇറാൻ മാധ്യമങ്ങൾ പരസ്യപ്പെടുത്തിയത്. എബ്രഹാം ലിങ്കനൊപ്പം മറ്റ് മൂന്ന് പടക്കപ്പലുകളും 12 അനുബന്ധ കപ്പലുകളും നിലവിൽ ചബഹർ തുറമുഖത്ത് നിന്ന് 1400 കിലോമീറ്റർ അകലെയാണ് നിലയുറപ്പിച്ചിട്ടുള്ളതെന്നാണ് ഇറാൻ വെളിപ്പെടുത്തിയിരിക്കുന്നത്.
ഇന്നലെ ഇറാൻ അയച്ച ഡ്രോണുകൾ അമേരിക്ക വെടിവെച്ചിട്ടിരുന്നെങ്കിലും, തങ്ങളുടെ നിരീക്ഷണ ദൗത്യം വിജയകരമായിരുന്നുവെന്ന് സ്ഥാപിക്കാനാണ് ഇറാൻ ഇപ്പോൾ ഈ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. പടക്കപ്പലുകളുടെ ഓരോ നീക്കവും തങ്ങളുടെ നിരീക്ഷണ വലയത്തിലാണെന്ന് തെളിയിക്കുന്നതിലൂടെ മേഖലയിൽ കരുത്ത് കാട്ടാനാണ് ഇറാൻ ശ്രമിക്കുന്നത്. ഡ്രോണുകൾ നൽകിയ കൃത്യമായ വിവരങ്ങൾ ഉപയോഗിച്ചാണ് ഈ പട്ടിക തയ്യാറാക്കിയതെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം ഇതോടെ പുതിയ തലത്തിലേക്ക് നീങ്ങുകയാണ്. കടലിലെ അമേരിക്കൻ പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് വിവരങ്ങൾ ശേഖരിക്കാൻ സാധിച്ചു എന്നത് വലിയ നേട്ടമായാണ് ഇറാൻ കാണുന്നത്. എന്നാൽ, തങ്ങളുടെ സുരക്ഷാ വിവരങ്ങൾ പരസ്യപ്പെടുത്തിയതിനോട് അമേരിക്ക ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പശ്ചിമേഷ്യൻ മേഖലയിൽ യുദ്ധസമാനമായ അന്തരീക്ഷം നിലനിൽക്കുന്നതിനിടെയുള്ള ഈ നീക്കം വലിയ ആശങ്കയാണ് ഉയർത്തുന്നത്.



