അബുദാബി: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ശക്തമായ നിലപാടുമായി യുഎഇ. ഇറാനെതിരായ നടപടികൾക്ക് എയർ സ്പേസ് അനുവദിക്കില്ലെന്ന് യുഎഇ അറിയിച്ചു. സമുദ്ര അതിർത്തിയും കരയും അനുവദിക്കില്ലെന്നും ആക്രമണത്തിന് ഒരു സഹായവും നൽകില്ലെന്നും യുഎഇ വ്യക്തമാക്കി. പരമാധികാരത്തെ ബഹുമാനിക്കുന്നതും നയതന്ത്ര പരിഹാരവുമാണ് യുഎഇ നിലപാട്. അമേരിക്കൻ ആക്രമണം ഇറാനുമേൽ ഉണ്ടാകും എന്ന ആശങ്കകള്‍ക്ക് ഇടയിലാണ് യുഎഇ നിലപാട് വ്യക്തമാക്കിയത്.
യുഎസും ഇറാനും തമ്മിൽ സൈനിക ഏറ്റുമുട്ടൽ ഉണ്ടായേക്കാമെന്നുള്ള ഭീതിയിൽ മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ പ്രമുഖ അന്താരാഷ്ട്ര എയർലൈനുകൾ റദ്ദാക്കിയിരുന്നു. എയർ ഫ്രാൻസ്, ഡച്ച് വിമാനക്കമ്പനിയായ കെഎൽഎം, ലുഫ്താൻസ എന്നിവയാണ് സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ച പ്രധാന കമ്പനികൾ. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ശക്തമായതോടെ ദുബൈ, റിയാദ്, ടെൽ അവീവ്, ദമ്മാം തുടങ്ങിയ പ്രമുഖ നഗരങ്ങളിലേക്കുള്ള വിമാനങ്ങളെയാണ് ഈ തീരുമാനം നേരിട്ട് ബാധിച്ചത്.



