അമേരിക്കൻ തൊഴിൽ വീസയായ എച്ച്-1ബി ഉൾപ്പെടെയുള്ള വിവിധ വീസകളുടെ പ്രീമിയം പ്രോസസിംഗ് നിരക്കുകൾ യുഎസ് സർക്കാർ വർദ്ധിപ്പിച്ചു. യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (USCIS) ആണ് പുതിയ നിരക്കുകൾ പ്രഖ്യാപിച്ചത്. പണപ്പെരുപ്പം കണക്കിലെടുത്താണ് ഈ വർദ്ധനവ് വരുത്തിയിരിക്കുന്നതെന്ന് ഔദ്യോഗിക പത്രക്കുറിപ്പിൽ അധികൃതർ വ്യക്തമാക്കി.

പുതിയ നിരക്കുകൾ 2026 മാർച്ച് ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എച്ച്-1ബി വീസകൾക്കായുള്ള ഫോം ഐ-129 പ്രീമിയം പ്രോസസിംഗ് ഫീ 2,805 ഡോളറിൽ നിന്ന് 2,965 ഡോളറായി ഉയർത്തി. ഇതോടെ വേഗത്തിലുള്ള വീസ നടപടികൾ ആഗ്രഹിക്കുന്നവർ അധിക തുക കൂടി നൽകേണ്ടി വരും.

തൊഴിൽ അധിഷ്ഠിത ഗ്രീൻ കാർഡ് അപേക്ഷകൾക്കായുള്ള ഫോം ഐ-140 നിരക്കിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇതിനും പഴയ നിരക്കിനേക്കാൾ 160 ഡോളർ അധികം നൽകി 2,965 ഡോളർ അടയ്ക്കണം. വിദ്യാർത്ഥികൾക്കും എക്സ്ചേഞ്ച് സന്ദർശകർക്കും ആവശ്യമായ വീസ സ്റ്റാറ്റസ് മാറ്റുന്നതിനുള്ള ഫോം ഐ-539 നിരക്ക് 2,075 ഡോളറായി ഉയർന്നു. വർക്ക് പെർമിറ്റ് അപേക്ഷകൾക്കായുള്ള ഐ-765 ഫോമിന്റെ നിരക്ക് 1,685 ഡോളറിൽ നിന്ന് 1,780 ഡോളറായാണ് വർദ്ധിപ്പിച്ചത്. മാർച്ച് ഒന്നിന് ശേഷം സമർപ്പിക്കുന്ന അപേക്ഷകളിൽ പുതിയ ഫീസ് ഘടന പാലിച്ചിരിക്കണം. തെറ്റായ തുക നൽകുന്ന അപേക്ഷകൾ നേരിട്ട് നിരസിക്കപ്പെടുമെന്ന് യുഎസ്സിഐഎസ് മുന്നറിയിപ്പ് നൽകി.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം കുടിയേറ്റ നയങ്ങളിൽ കൂടുതൽ കർശനമായ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി പുതിയ എച്ച്-1ബി പെറ്റീഷനുകൾക്ക് 1,00,000 ഡോളർ അധികമായി നൽകണമെന്ന ഉത്തരവും നിലവിലുണ്ട്. എന്നാൽ പ്രീമിയം പ്രോസസിംഗ് ഫീസ് വർദ്ധനവ് എല്ലാ അപേക്ഷകർക്കും ബാധകമാണ്.

വീസ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാനും സാങ്കേതിക വിദ്യകൾ നവീകരിക്കാനും ഈ അധിക വരുമാനം വിനിയോഗിക്കുമെന്ന് അധികൃതർ അറിയിച്ചു. വീസ നടപടികളിലെ കാലതാമസം കുറയ്ക്കാനും ബാക്ക്‌ലോഗുകൾ ഒഴിവാക്കാനും പുതിയ നിരക്ക് വർദ്ധന സഹായിക്കുമെന്നാണ് വിലയിരുത്തൽ. അമേരിക്കയിൽ ജോലി തേടുന്ന ഇന്ത്യക്കാർ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ഈ തീരുമാനം വലിയ തിരിച്ചടിയാകും.