അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ രണ്ടാം ഭരണകാലത്ത് കുടിയേറ്റ വിരുദ്ധ നടപടികൾ അതീവ ഗൗരവത്തോടെ മുന്നോട്ട് കൊണ്ടുപോകുകയാണ്. 2026-ൽ കുടിയേറ്റക്കാർക്കെതിരെയുള്ള നടപടികൾ കൂടുതൽ ശക്തമാക്കാനാണ് ഭരണകൂടത്തിന്റെ തീരുമാനം. ഇതിനായി കോടിക്കണക്കിന് ഡോളറിന്റെ അധിക ഫണ്ടാണ് സർക്കാർ വകയിരുത്തിയിരിക്കുന്നത്. 

പ്രധാനമായും തൊഴിലിടങ്ങൾ കേന്ദ്രീകരിച്ചുള്ള റെയ്ഡുകൾ വ്യാപിപ്പിക്കാനാണ് ട്രംപ് ലക്ഷ്യമിടുന്നത്. അനധികൃതമായി രാജ്യത്ത് താമസിക്കുന്നവരെ കണ്ടെത്താൻ സ്വകാര്യ കമ്പനികളുടെ സഹായം തേടുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ നടപടികൾക്കെതിരെ രാജ്യത്തിനകത്ത് വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയരുന്നുണ്ടെങ്കിലും പിന്മാറാൻ ട്രംപ് തയ്യാറല്ല. കൂടുതൽ ഏജന്റുമാരെ നിയമിക്കാനും പുതിയ തടങ്കൽ പാളയങ്ങൾ തുറക്കാനും ഭരണകൂടം ഇതിനോടകം തന്നെ ഉത്തരവിട്ടു കഴിഞ്ഞു.

കുടിയേറ്റ വിരുദ്ധ നയങ്ങൾ നടപ്പിലാക്കാൻ ഐസ് (ICE), ബോർഡർ പട്രോൾ എന്നീ ഏജൻസികൾക്ക് വലിയ തോതിലുള്ള അധികാരങ്ങളാണ് നൽകിയിരിക്കുന്നത്. പ്രാദേശിക ജയിലുകളുമായി സഹകരിച്ച് അനധികൃത കുടിയേറ്റക്കാരെ വേഗത്തിൽ നാടുകടത്താനാണ് പദ്ധതിയെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. 

അടുത്ത വർഷം റെയ്ഡുകളുടെയും നാടുകടത്തലുകളുടെയും എണ്ണത്തിൽ വലിയ വർധനവുണ്ടാകുമെന്ന് ബോർഡർ ചീഫ് ടോം ഹോമൻ മുന്നറിയിപ്പ് നൽകി. നിലവിൽ പല പ്രധാന നഗരങ്ങളിലും ഫെഡറൽ ഏജന്റുമാർ മിന്നൽ പരിശോധനകൾ നടത്തി വരികയാണ്. ഈ പരിശോധനകൾ ജനവാസ മേഖലകളിൽ വലിയ തോതിലുള്ള സംഘർഷങ്ങൾക്ക് കാരണമാകുന്നുണ്ട്. അമേരിക്കൻ പൗരന്മാരെപ്പോലും തെറ്റായി കസ്റ്റഡിയിലെടുക്കുന്നതായി വ്യാപകമായ പരാതിയുണ്ട്. 

പ്രതിവർഷം പത്ത് ലക്ഷം പേരെ നാടുകടത്തുക എന്ന ലക്ഷ്യത്തിലേക്കാണ് ട്രംപ് നീങ്ങുന്നത്. ഇതിന്റെ ഭാഗമായി ഹെയ്തി, വെനസ്വേല, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നൽകിയിരുന്ന താത്കാലിക നിയമ പരിരക്ഷ പിൻവലിച്ചിട്ടുണ്ട്. 

നിയമപരമായ കുടിയേറ്റം നടത്തുന്നവർക്കും പുതിയ നിയന്ത്രണങ്ങൾ കനത്ത തിരിച്ചടിയായി മാറും. ഈ കടുത്ത നിലപാടുകൾ വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. ട്രംപിന്റെ കുടിയേറ്റ നയത്തോടുള്ള ജനങ്ങളുടെ പിന്തുണയിൽ ഇടിവുണ്ടായതായും പുതിയ സർവേകൾ സൂചിപ്പിക്കുന്നു.