ഒരു സിനിമ സൂപ്പർ ഹിറ്റാകുന്നതിന് പിന്നാലെ അതിന്റെ സന്തോഷ സൂചകമായി പിന്നണി പ്രവർത്തകർക്ക് വാഹനങ്ങൾ ഉൾപ്പെടെ സമ്മാനങ്ങൾ നൽകുന്നത് സിനിമ മേഖലയിൽ പതിവ് സംഭവമായി കഴിഞ്ഞു. സിനിമയുടെ വിജയത്തിന്റെ തോത് അനുസരിച്ചാണ് പലപ്പോഴും സമ്മാനത്തിന്റെ നിലവാരവും. എന്നാൽ, ഏതാനും ദിവസങ്ങൾക്ക് മുമ്പ് തെലുങ്ക് സൂപ്പർ സ്റ്റാർ പവർ കല്ല്യാൺ സംവിധായകനായ സുജീത്തിനെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു.
പവർ കല്ല്യാൺ നായകനായ ദേ കോൾ ഹിം ഒജി എന്ന സിനിമയുടെ വിജയത്തിന് പിന്നാലെയാണ് അദ്ദേഹം സംവിധായകനായ സുജീത്തിന് പുതിയ ലാൻഡ് റോവർ ഡിഫൻഡർ സമ്മാനിച്ചത്. തമിഴ്-തെലുങ്ക് സിനിമാ മേഖലകളിൽ ഇത് പതിവ് സംഭവമാണെങ്കിലും ഈ സമ്മാനത്തിന്റെ കഥ അൽപ്പം വ്യത്യസ്തമാണ്. ഡിഫൻഡർ എസ്യുവി ഉപയോഗിച്ചിരുന്ന സുജീത്ത് സിനിമ ചിത്രീകരണത്തിന്റെ ആവശ്യത്തിനായി ആ ഡിഫൻഡർ വിൽക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽ പെട്ടതോടെയാണ് പവൻ കല്ല്യാൺ പുതിയ ഡിഫൻഡർ തന്നെ അദ്ദേഹത്തിന് വാങ്ങി നൽകിയത്.
ബിഗ് ബജറ്റ് ചിത്രമായാണ് ദേ കോൾ ഹിം ഒജി സിനിമ ഒരുങ്ങിയത്. ഡിവിവി എന്റർടെയ്ൻമെന്റായിരുന്നു ഈ സിനിമയുടെ നിർമാതാക്കൾ. സിനിമയിലെ ചില സുപ്രധാന സീനുകൾ ജപ്പാനിൽ ചിത്രീകരിക്കാനായിരുന്നു സുജീത്ത് തീരുമാനിച്ചത്. എന്നാൽ, ബജറ്റിലെ പ്രശ്നം ചൂണ്ടിക്കാട്ടി പ്രൊഡക്ഷൻ ഹൗസ് ഈ ആവശ്യം നിരാകരിക്കുകയായിരുന്നു. എന്നാൽ, സിനിമയുടെ ക്വാളിറ്റി ഉറപ്പാക്കാൻ ജപ്പാനിൽ തന്നെ ഷൂട്ട് ചെയ്യണമെന്ന വാശിയിലായിരുന്നു സംവിധായകൻ.
അദ്ദേഹത്തിന്റെ ആവശ്യത്തിന് പ്രൊഡക്ഷൻ ടീം വഴങ്ങാതെ വന്നതോടെയാണ് സുജീത്ത് തന്റെ സ്വന്തം ഡിഫൻഡർ വിൽക്കുകയും ആ പണം സിനിമയുടെ ജപ്പാനിലെ ചിത്രീകരണത്തിനായി മുടക്കുകയും ചെയ്തു. ഷൂട്ടിങ് പൂർത്തിയാക്കിയതിന് ശേഷം ഡബ്ബിങ് നടക്കുമ്പോഴാണ് പവൻ കല്ല്യാൺ ഇക്കാര്യം അറിയുന്നത്. ഇതോടെ സംവിധായകന് കൈവിട്ടുപോയതിന് സമാനമായ വാഹനം വാങ്ങി നൽകാൻ തീരുമാനിക്കുകയായിരുന്നു. വൈകാതെ തന്നെ ഡിഫൻഡർ 110 എസ്യുവി വാങ്ങി സുജീത്തിന് സമ്മാനിക്കുകയും ചെയ്തു.
സെപ്റ്റംബർ 25-നാണ് ദേ് കോൾ ഹിം ഒജി എന്ന സൂപ്പർ ഹിറ്റ് സിനിമ റിലീസ് ചെയ്തത്. 300 കോടി രൂപയ്ക്ക് മുകളിലായിരുന്നു ഈ സിനിമയ്ക്ക് തിയേറ്ററുകളിൽ നിന്ന് ലഭിച്ച കളക്ഷൻ. ഈ സിനിമയിൽ അഭിനയിക്കുന്നതിന് 100 കോടി രൂപയാണ് പവൻ കല്ല്യൺ പ്രതിഫലമായി വാങ്ങിയതെന്നാണ് മണി കൺട്രോൾ റിപ്പോർട്ട് ചെയ്തത്. പവൻ കല്ല്യാണിന്റെ 2025-ലെ ഏറ്റവും വലിയ ഹിറ്റായിരുന്നു ഈ സിനിമ. ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി കൂടിയാണ് സൂപ്പർ സ്റ്റാർ പവൻ കല്ല്യാൺ.



