അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷനായ (ബിബിസി) എതിരെ ഫയൽ ചെയ്ത 10 ബില്യൺ ഡോളറിന്റെ (ഏകദേശം 83,000 കോടി ഇന്ത്യൻ രൂപ) മാനനഷ്ടക്കേസിനെ നിയമപരമായി നേരിടുമെന്ന് ബിബിസി അറിയിച്ചു. 2021 ജനുവരി ആറിന് യുഎസ് കാപ്പിറ്റോൾ കലാപത്തിന് മുന്നോടിയായി ട്രംപ് നടത്തിയ പ്രസംഗത്തിന്റെ എഡിറ്റ് ചെയ്ത ദൃശ്യങ്ങൾ സംബന്ധിച്ച ഡോക്യുമെന്ററിയാണ് കേസിന് ആധാരം.

പ്രസിഡന്റ് ട്രംപിനെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ബിബിസി മനഃപൂർവം ദൃശ്യങ്ങൾ ദുരുപയോഗം ചെയ്തുവെന്നാണ് ട്രംപിന്റെ അഭിഭാഷകരുടെ പ്രധാന ആരോപണം. 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിബിസി ‘പനോരമ’ പരിപാടിയിൽ പ്രക്ഷേപണം ചെയ്ത ഡോക്യുമെന്ററിയിൽ, ട്രംപിന്റെ പ്രസംഗത്തിലെ വിവിധ ഭാഗങ്ങൾ കൂട്ടിച്ചേർത്ത്, അദ്ദേഹം അക്രമത്തിന് ആഹ്വാനം ചെയ്തുവെന്ന് തെറ്റിദ്ധാരണ വരുത്തുന്ന രീതിയിലാണ് അവതരിപ്പിച്ചത്. പ്രസംഗത്തിനിടെ സമാധാനപരമായി പ്രതിഷേധിക്കാൻ ട്രംപ് ആവശ്യപ്പെട്ട ഭാഗം ഡോക്യുമെന്ററിയിൽ നിന്ന് ഒഴിവാക്കിയെന്നും ട്രംപിന്റെ അഭിഭാഷകർ ആരോപിക്കുന്നു. അപകീർത്തി (Defamation), ഫ്ലോറിഡയിലെ വഞ്ചനാപരമായ വ്യാപാര നിയമങ്ങളുടെ ലംഘനം (Florida Deceptive and Unfair Trade Practices Act) എന്നീ രണ്ട് കുറ്റങ്ങളാണ് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്ററിനെതിരെ ട്രംപ് വാഷിംഗ്ടൺ ഡിസിയിലെ മിയാമി ഫെഡറൽ കോടതിയിൽ ഫയൽ ചെയ്ത കേസിൽ ഉന്നയിക്കുന്നത്.

ട്രംപിന്റെ പ്രസംഗം എഡിറ്റ് ചെയ്തതിൽ പിഴവ് സംഭവിച്ചതായി ബിബിസി നേരത്തെ സമ്മതിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ നിയമപരമായ ഒരു അടിസ്ഥാനവും ഈ കേസിനില്ലെന്നും, അതിനാൽ കോടതിയിൽ കേസിനെ ശക്തമായി പ്രതിരോധിക്കുമെന്നും ബിബിസി വക്താവ് അറിയിച്ചു. ഈ വിവാദങ്ങളെ തുടർന്ന് ബിബിസിയുടെ ഡയറക്ടർ ജനറൽ ടിം ഡേവിയും ന്യൂസ് മേധാവി ഡെബോറ ടേർനെസും ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർക്ക് രാജി വെക്കേണ്ടി വന്നിരുന്നു.