അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഫെന്റനൈൽ എന്ന സിന്തറ്റിക് ഓപിയോയ്ഡ് മരുന്നിനെ ഔദ്യോഗികമായി ‘കൂട്ടനാശത്തിനുള്ള ആയുധമായി’ (Weapon of Mass Destruction – WMD) പ്രഖ്യാപിച്ചു. രാജ്യത്ത് മയക്കുമരുന്നുമായി ബന്ധപ്പെട്ട വിഷയങ്ങളെ കൈകാര്യം ചെയ്യുന്നതിൽ ഒരു വഴിത്തിരിവാകുന്നതാണ് ഈ പുതിയ എക്സിക്യൂട്ടീവ് ഉത്തരവ്. മയക്കുമരുന്ന് കടത്തുന്നവരെയും കാർട്ടലുകളെയും നേരിടാൻ കൂടുതൽ ശക്തമായ നടപടികൾക്ക് ഇത് വഴിതുറക്കും.
ഫെന്റനൈലിന്റെ ഉത്പാദനം, കടത്ത്, സാമ്പത്തിക ഇടപാടുകൾ എന്നിവയ്ക്കെതിരെ പ്രതിരോധ, നീതിന്യായ, സ്റ്റേറ്റ്, ട്രഷറി, ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പുകൾ വിപുലമായ നടപടികൾ സ്വീകരിക്കാൻ ഈ ഉത്തരവിലൂടെ പ്രസിഡന്റ് നിർദ്ദേശിച്ചിട്ടുണ്ട്. രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയായി കണക്കാക്കിയാണ് ഈ മാരകമായ മയക്കുമരുന്നിനെ ‘കെമിക്കൽ വെപ്പൺ’ എന്നതിന് സമാനമായി തരംതിരിച്ചിരിക്കുന്നത്. കാർട്ടലുകളും വിദേശ ശൃംഖലകളും അമേരിക്കൻ സമൂഹത്തെ തകർക്കാൻ ഫെന്റനൈലിനെ ഉപയോഗിക്കുന്നതായും ട്രംപ് ആരോപിച്ചു.
ചികിത്സ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതാണെങ്കിലും, അനധികൃതമായി നിർമ്മിക്കുന്ന ഫെന്റനൈൽ ഇന്ന് അമേരിക്കയിലെ യുവതലമുറയുടെ മരണത്തിന് പ്രധാന കാരണമായി മാറിയിരിക്കുന്നു. ഇത് മോർഫിനേക്കാൾ നൂറ് മടങ്ങ് വീര്യമുള്ളതും ഏതാനും മില്ലിഗ്രാം അളവിൽ പോലും മരണകാരണമാവുന്നതുമാണ്. മയക്കുമരുന്ന് കാർട്ടലുകൾക്കെതിരെയും വിദേശ ഭീകര സംഘടനകൾക്കെതിരെയും ദേശീയ സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കാൻ ഈ പുതിയ വർഗ്ഗീകരണം കേന്ദ്ര ഏജൻസികൾക്ക് അധികാരം നൽകും. മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ എല്ലാ സാധ്യതകളും ഉപയോഗിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.



