ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വൈറ്റ് ഹൗസ് സന്ദര്‍ശിക്കാന്‍ നെതന്യാഹുവിനെ ട്രംപ് ക്ഷണിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. ഗാസയെ നിരായുധീകരിക്കേണ്ടതിന്റെയും ഹമാസിന്റെ സൈനിക ശേഷി ഇല്ലാതാക്കേണ്ടതിന്റെയും പ്രാധാന്യം സംബന്ധിച്ചും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു.

സിറിയയിലെ പുതിയ ഭരണകൂടത്തെ അസ്ഥിരപ്പെടുത്തുന്ന നടപടികള്‍ എടുക്കുന്നതില്‍ നിന്നു വിട്ടുനില്‍ക്കണമെന്ന് നെതന്യാഹുവിനോട് ട്രംപ് ആവശ്യപ്പെട്ടുവെന്നും സിറിയ അഭിവൃദ്ധിയുള്ള രാഷ്ട്രമായി മാറുന്നതിന് തടസമാകുന്ന ഒന്നും സംഭവിക്കാനും പാടില്ലെന്നും ട്രംപ് നെതന്യാഹുവിനോട് പറഞ്ഞു. ട്രംപ് തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്. ‘ഇസ്രയേല്‍ സിറിയയുമായി ശക്തവും സത്യസന്ധവുമായ സംവാദം നിലനിര്‍ത്തേണ്ടത് വളരെ പ്രധാനമാണ്. സിറിയ അഭിവൃദ്ധിയുള്ള രാഷ്ട്രമായി മാറുന്നതിന് തടസമാകുന്ന ഒന്നും സംഭവിക്കാനും പാടില്ല’ – ട്രംപ് കുറിച്ചു.