ജെഫ്രി എപ്‌സ്റ്റീൻ കേസുമായി ബന്ധപ്പെട്ട് പുറത്തുവിട്ട ഫയലുകളുടെ സുരക്ഷ ഉറപ്പാക്കാനും രാഷ്ട്രീയ ഇടപെടലോ, ഫയലുകളിൽ താൽപര്യമുള്ളവർ സ്വാധീനിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കാനും അമേരിക്കയിലെ ഇന്ത്യൻ വംശജനായ കോൺഗ്രസ് അംഗം സുഹാസ് സുബ്രഹ്മണ്യം എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലിന് കത്ത് നൽകി. ഹൗസ് ഓവേഴ്‌സൈറ്റ് കമ്മിറ്റിയിലെ അംഗമായ സുബ്രഹ്മണ്യം ഉൾപ്പെടെ നിരവധി ഡെമോക്രാറ്റുകൾക്ക് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ഈ ഫയലുകളുടെ കൈകാര്യം ചെയ്യലിൽ സ്വാധീനം ചെലുത്തുന്നുവെന്ന ആശങ്ക തുടരുകയാണ്.
എപ്സ്റ്റീനുമായി ബന്ധമുള്ള ഡെമോക്രാറ്റുകൾക്കെതിരെ നീതിന്യായ വകുപ്പ് അന്വേഷണം ആരംഭിക്കുമെന്ന് പറഞ്ഞ സാഹചര്യത്തിൽ, ഫയലുകൾ പുറത്തുവിടുന്നതിൽ പ്രസിഡന്റ് തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഫയലുകൾ കൃത്രിമം കാണിക്കുകയോ നശിപ്പിക്കുകയോ തിരഞ്ഞെടുത്ത് പുറത്തുവിടുകയോ തടഞ്ഞുവയ്ക്കുകയോ ചെയ്യുന്നതിനെക്കുറിച്ചും അമേരിക്കൻ ജനതയ്ക്ക് സ്വാഭാവികമായും ആശങ്കയുണ്ട് എന്നും സുബ്രഹ്മണ്യം കത്തിൽ പറയുന്നു.
ന്യൂ ഇന്ത്യ ഏബ്രോഡ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, ചില റിപ്പബ്ലിക്കൻ നേതാക്കളുടെ പേരുകൾ ഫയലുകളിൽ നിന്ന് നീക്കം ചെയ്യുകയാണെന്ന അനൗദ്യോഗിക റിപ്പോർട്ടുകളും ഡിഒജെയിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥന്റെ പരാമർശങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. എപ്‌സ്റ്റീന്റെ സഹോദരൻ മാർക്ക് എപ്‌സ്റ്റീൻ ന്യൂസ് നാഷൻനോട് പറഞ്ഞതനുസരിച്ച്, ട്രംപ് ഭരണകൂടത്തിലെ ചിലർ റിപ്പബ്ലിക്കൻ പേരുകൾ നീക്കം ചെയ്യാൻ ഫയലുകൾ ‘വൃത്തിയാക്കുന്നു’ എന്നും, ഇത് നീതിന്യായ വകുപ്പിന്റെ സമീപനത്തിൽ വന്ന പെട്ടെന്നുള്ള മാറ്റവുമായി ബന്ധപ്പെട്ടതാണെന്നും സുബ്രഹ്മണ്യം പറയുന്നു. എപ്‌സ്റ്റീൻ ഫയലുകളുടെ പൂർണ്ണ വെളിപ്പെടുത്തലിൽ വിശ്വാസം നഷ്ടപ്പെടുത്തുന്ന റിപ്പോർട്ടുകളാണിവ. ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും പൂർണ്ണ നീതിയും ഉത്തരവാദിത്തവും ലഭിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫയലുകൾ എഡിറ്റ് ചെയ്യുന്നതിനും അംഗീകരിക്കുന്നതിനും ഉത്തരവാദി ആരാണ്? അറ്റോർണി ജനറൽ ബോണ്ടിയുടെ കൈവശം ഫയലുകൾ നേരത്തെ ഉണ്ടായിരുന്നോ? FBIയുടെ സെൻട്രൽ റെക്കോർഡ്സ് കോംപ്ലെക്സിൽ എന്ത് സുരക്ഷാ സംവിധാനങ്ങളുണ്ട്? എന്നിവ എഫ്ബിഐയോട് വാരാന്ത്യത്തിനകം വ്യക്തമാക്കണമെന്നും സുബ്രഹ്മണ്യം ആവശ്യപ്പെട്ടു. ഫയലുകൾ സൂക്ഷിക്കുന്ന വിൻചെസ്റ്റർ പോലുള്ള കേന്ദ്രങ്ങൾ നേരിൽ സന്ദർശിക്കാനും അദ്ദേഹം അപേക്ഷിച്ചു.
കൂടാതെ, ജനുവരി 20-ന് (ട്രംപ് രണ്ടാമത് അധികാരമേറ്റ് ദിനം) ശേഷം ഫയലുകൾ ആരെങ്കിലും ആക്സസ് ചെയ്തോ, മാറ്റം വരുത്തിയോ, തെറ്റിപ്പിക്കാനോ ശ്രമിച്ചോയെന്ന് അന്വേഷിക്കാനും ആവശ്യപ്പെട്ടു. എപ്‌സ്റ്റീൻ ഫയലുകൾ 30 ദിവസത്തിനകം പുറത്തുവിടണമെന്ന ബിൽ പാസാക്കിയിരുന്നു. സെനറ്റ് ഏകകണ്ഠേന പാസാക്കിയ ബിൽ നവംബർ 19-ന് ട്രംപ് ഒപ്പുവെച്ച് നിയമമാക്കി. നീതിന്യായ വകുപ്പ് സുതാര്യതയോടെ സഹകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
അതേസമയം, വിഷയത്തിൽ കഴിഞ്ഞ ആഴ്ച സുബ്രഹ്മണ്യം പറഞ്ഞത് എപ്‌സ്റ്റീൻ ഫയലുകൾ പുറത്തിറക്കാൻ ഞാൻ YES ആയി വോട്ടുചെയ്തു. എന്നാൽ ഇതിന് വോട്ടിന്റെ ആവശ്യമില്ലായിരുന്നു. ഓവേഴ്‌സൈറ്റ് കമ്മിറ്റി ഇതിനകം തന്നെ ഫയലുകൾ ആവശ്യപ്പെട്ടിരുന്നു, പ്രസിഡന്റിന് അവ വിട്ടുകൊടുക്കാമായിരുന്നു എന്നാണ്. ധൈര്യമായ ഇരകളും അമേരിക്കൻ ജനങ്ങളും സത്യം അറിയാൻ അർഹരാണ്. എപ്‌സ്റ്റീൻ ബന്ധങ്ങളുമായി ശക്തരും സമ്പന്നരുമായ ആളുകൾ ഏറെകാലമായി ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറിയിട്ടുണ്ട്. ഒരു അംഗമായി, ഞാനിതിന്റെ പൂർണ്ണമായ അന്വേഷണം നടത്തുകയും കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.



