പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതിയായ രത്നവ്യാപാരി മെഹുല്‍ ചോക്സിയുടെ സ്വത്ത് ലേലം ചെയ്യാന്‍ കോടതി അനുമതി നല്‍കി. മെഹുല്‍ ചോക്സിയുമായി ബന്ധപ്പെട്ട ‘ഗീതാഞ്ജലി ജെംസ് ലിമിറ്റഡി’ന്റെ ഉടമസ്ഥതയിലുള്ള 46 കോടി രൂപ വിലവരുന്ന വസ്തുവകകള്‍ ലേലംചെയ്യാനാണ് മുംബൈയിലെ പ്രത്യേക കോടതി അനുമതി നല്‍കിയത്. 

13,500 കോടി രൂപയുടെ തട്ടിപ്പാണ് ചോക്സി നടത്തിയത്. ഫ്ളാറ്റുകളും രത്നങ്ങളും ഉള്‍പ്പെടെ 13 വസ്തുവകകളാണ് ലേലത്തിന് ഉള്ളത്. മുംബൈ ബോറിവാളിയിലെ നാല് ഫ്ളാറ്റുകളും ബാന്ദ്ര കുര്‍ള കോംപ്ലക്സിലെ വാണിജ്യ കേന്ദ്രവും ഇതില്‍ ഉള്‍പ്പെടും. ഗൊറേഗാവിലെ വ്യവസായ ശാലകളും കമ്പനിയുടെ ജയ്പൂര്‍ കേന്ദ്രത്തിലുള്ള രത്നങ്ങളും വെള്ളിയും ലേലത്തിന് വെയ്ക്കും. ലേലത്തില്‍ നിന്ന് കിട്ടുന്ന തുക കോടതിയുടെ പേരില്‍ സ്ഥിര നിക്ഷേപമായി സൂക്ഷിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ബെല്‍ജിയത്തില്‍ അറസ്റ്റിലായ മെഹുല്‍ ചോക്സിയെ ഇന്ത്യയ്ക്ക് കൈമാറാന്‍ കഴിഞ്ഞ മാസം ബെല്‍ജിയന്‍ കോടതി അനുമതി നല്‍കിയിരുന്നു. ചോക്സിയുടെ അറസ്റ്റ് സാധുവാണെന്നും കോടതി കണ്ടെത്തി. അതേസമയം, ചോക്സിക്ക് മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ അവസരമുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു.