ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ രണ്ടാംഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു.  നാളത്തെ നിശബ്ദ പ്രചാരണത്തിനു ശേഷം മറ്റന്നാളാണ് വോട്ടിങ്.

122 മണ്ഡലങ്ങളാണ് രണ്ടാംഘട്ടത്തിൽ  പോളിങ് ബൂത്തിലേക്കെത്തുന്നത്. അവസാനവട്ട പ്രചാരണത്തിന്റെ ഭാഗമായി ഇന്ന് വിവിധയിടങ്ങളിൽ റാലികൾ‌ നടന്നു.  160 ലധികം സീറ്റുകള്‍ നേടി എന്‍ ഡ‍ി എ വമ്പൻ വിജയം നേടി അധികാരത്തിൽ തുടരുമെന്നാണ് അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു. രാഹുൽ ​ഗാന്ധിക്കെതിരെയും അമിത് ഷാ വിമർശനം ഉന്നയിച്ചു. ബിഹാറിൽ നിന്നും രാജ്യത്ത് നിന്നും ഓരോ അനധികൃത കുടിയേറ്റക്കാരെയും നീക്കുമെന്ന് ഷാ പ്രഖ്യാപിച്ചു. 

രാഹുൽ ​ഗാന്ധി നടത്തിയത് കുടിയേറ്റക്കാരെ രക്ഷിക്കാനുള്ള മാർച്ചാണെന്നും രാഹുലിന് അനധികൃത കുടിയേറ്റക്കാർ വോട്ട് ബാങ്കാണെന്നും ബിഹാറിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ അമിത് ഷാ അഭിപ്രായപ്പെട്ടു. അതേസമയം വോട്ടര്‍ പട്ടിക പരിഷ്കരണത്തിലൂടെ വോട്ട് കൊള്ള നിയമ വിധേയമാക്കിയെന്ന് പരസ്യ പ്രചാരണത്തിന്‍റെ അവസാന ദിനവും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുൽ ഗാന്ധി വിമര്‍ശനം ഉന്നയിച്ചു.